മണിപ്പൂർ കലാപത്തിനിടെ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത സംഭവം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ സമ്മതത്തോടെയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മണിപ്പൂരിൻ്റെ പുറത്തേക്ക് കേസിന്റെ വിചാരണ മാറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും ഇതിന് സുപ്രിംകോടതി അനുവാദം നൽകണമെന്നും കേന്ദ്രം ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വീഡിയോ റെക്കോർഡ് ചെയ്ത വ്യക്തിയെ പിടികൂടിയിട്ടുണ്ടെന്നും റെക്കോർഡ് ചെയ്യാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. കലാപം പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഗോത്ര വിഭാഗങ്ങളുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, രണ്ടുമാസം മണിപ്പൂരില്‍ ക്യാമ്പു ചെയ്ത് പ്രവര്‍ത്തിച്ചിട്ടും കലാപം ശമിപ്പിക്കുന്നതില്‍ അമിത് ഷാ പൂര്‍ണ്ണ പരാജയമാണെന്നും സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവം മാത്രം സിബിഐ-യെ കൊണ്ട് അന്വേഷിപ്പിച്ച് തടിയൂരാമെന്നാണ് ഇപ്പോള്‍ അദ്ദേഹം കണക്കുകൂട്ടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
കലാപം അവസാനിപ്പിക്കാൻ കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിർമശനം ശക്തമായി തുടരുന്നതിനിടെയാണ് സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രം വീണ്ടും ശ്രമം നടത്തുന്നത്. ഇടവേളക്ക് ശേഷം വീണ്ടും തുടർച്ചയായ സംഘർഷങ്ങള്‍ ഉണ്ടാകുന്നത് സർക്കാരിന് തലവേദനയാണ്.