കൊറോണ വൈറസ് മഹാമാരി ചൈനയിലെ വുഹാനിലുള്ള ഒരു ലബോറട്ടറിയിൽ നിന്നാണ് ഉണ്ടായതെന്ന് ആവര്‍ത്തിച്ച് യു.എസ്. അതിന് ധാരാളം തെളിവുകൾ ഉണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ട്രംപ് അടക്കമുള്ള അമേരിക്കയിലെ തീവ്ര വലതുപക്ഷ രാഷ്ട്രീയക്കാര്‍ നിരന്തരം ആരോപിക്കുന്ന കാര്യമാണിത്. എന്നാല്‍, അത്തരം ആരോപണങ്ങള്‍ അസംബന്ധമാണെന്നും, വൈറസ് താനേ ഉണ്ടായതാണെന്നും ശാസ്ത്രീയമായ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണെന്നു കഴിഞ്ഞ ദിവസംപോലും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
വൈറസിനെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ചൈന മറച്ചുവെച്ചുവെന്നും അതിന് അവര്‍ മറുപടി പറയേണ്ടി വരുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാന്‍ യു.എസ് ചാരന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
'വൈറസ് മനുഷ്യനിർമ്മിതമോ ജനിതകമാറ്റം വരുത്തിയതോ അല്ലെന്ന വിശാലമായ ശാസ്ത്രീയ അഭിപ്രായത്തോട് യോജിക്കുന്നു' എന്ന അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പ്രസ്താവന അംഗീകരിക്കുന്ന മൈക്ക് പോംപിയോ, എന്നാൽ, വുഹാനിലെ ലബോറട്ടറിയിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്യുന്നു. സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ മുൻ ഡയറക്ടറായിരുന്നു അദ്ദേഹം.
എന്നാല്‍, കൊറോണ വൈറസ് സ്വാഭാവികമായി ഉത്ഭവിച്ചതാണെന്ന് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മൈക്കൽ റയാൻ വീണ്ടും പറഞ്ഞു. ചൈനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജീനുകളുടെ സീക്വൻസുകളേയും വൈറസിനേയും കുറിച്ച് പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകളെ ലോകാരോഗ്യസംഘടന വീണ്ടും വീണ്ടും പരിശോധിച്ചുവെന്നും ഈ വൈറസ് സ്വാഭാവിക ഉത്ഭവമാണെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.