തമിഴ് സിനിമകളില്‍ തമിഴ് അഭിനേതാക്കള്‍ മാത്രം മതിയെന്ന ഫെഫ്‌സിയുടെ (ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യ) നിര്‍ദേശത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. ഇന്ത്യ ഒന്നാണെന്നും എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നുമൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ് സംഘടനകള്‍ നീങ്ങുന്നതെന്നും ഈ നീക്കം വളരാന്‍ അനുവദിച്ചാല്‍ അതൊരുതരം വിഘടനവാദത്തിനു തുല്യമാണെന്നും വിനയന്‍ പറയുന്നു. ഏത് സംസ്ഥാനത്തുമുളള, ഏത് ഭാഷയില്‍പ്പെട്ടവര്‍ക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുളള സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും തമിഴ് സിനിമ തമിഴര്‍ക്കുമാത്രം എന്ന തീരുമാനം മാറ്റിയില്ലെങ്കില്‍ മലയാളത്തിനും മാറി ചിന്തിക്കേണ്ടിവരുമെന്ന ശക്തമായ മറുപടി കൊടുക്കാന്‍ മലയാളത്തിലെ നിര്‍മ്മാതാക്കളും തിയറ്റര്‍ ഉടമകളും വിതരണക്കാരും തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിനയന്റെ കുറിപ്പ്
ഇന്ത്യ ഒന്നാണ്.. എല്ലാ ഭാരതീയനും സഹോദരീ സഹോദരന്മാരാണ് എന്നൊക്കെ പറയുന്ന നാട്ടിലാണ് തികച്ചും പ്രാദേശികവും അത്യന്തം സങ്കുചിതവുമായ തീരുമാനത്തിലേക്ക് തമിഴ്നാട് സിനിമാ സംഘടനകൾ നീങ്ങുന്നത്. കുറേ ദിവസമായി ഈ വാർത്തകൾ വന്നിട്ടും തമിഴ്നാട് സർക്കാർ അതിനെ എതിർക്കാൻ തയ്യാറായിട്ടില്ല. മാത്രമല്ല ഇപ്പോൾ ഈ വാദത്തിന് അവിടെ സപ്പോർട്ട് ഏറി വരികയാണെന്നറിയുന്നു. നമ്മുടെ സാംസ്കാരിക വകുപ്പാണങ്കിൽ സിനിമാക്കാരുടെ പ്രശ്നങ്ങളിൽ ഞങ്ങളീ നാട്ടുകാരല്ല എന്ന സമീപനമാണ് പലപ്പോഴും എടുക്കുന്നത്.
ഈ നീക്കം വളരാനനുവദിച്ചാൽ അതൊരുതരം വിഘടന വാദത്തിനു തുല്യമാണ്. ഇതു മുളയിലേ നുള്ളിക്കളയണം. ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും ഏതു ഭാഷയിൽ പെട്ടവർക്കും ഇന്ത്യയിലെവിടെയും ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം ആർക്കും നിഷേധിക്കാനാവില്ല. കേരളത്തിൽ ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് കിട്ടുന്നതിനേക്കാൾ വലിയ കളക്ഷനാണ് വിജയ്യുടെയും, കമലഹാസൻെറയും, രജനീകാന്തിൻെറയും സൂര്യയുടെയും ഒക്കെ ചിത്രങ്ങൾ ഇവിടുന്നു വാരിക്കൊണ്ടു പോകുന്നത്. നമ്മൾ അവരെ വേറിട്ടുകാണുന്നില്ല എന്നതാണ് സത്യം.
കേരളത്തിലെ തിയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകും. മാത്രമല്ല ഹിറ്റാകുന്ന മലയാള ചിത്രങ്ങൾക്ക് പോലും തമിഴ് നാട്ടിലെ തിയറ്ററുകളിൽ കിട്ടുന്നത് വളരെ വളരെ തുഛമായ കളക്ഷനുമാണന്നോർക്കണം.
തമിഴ് സിനിമ തമിഴർക്കുമാത്രം എന്ന തീരുമാനം മാറ്റിയില്ലെങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന ശക്തമായ മറുപടി കൊടുക്കാൻ മലയാളസിനിമയിലെ നിർമ്മാതാക്കളും തിയറ്റർ ഉടമകളും വിതരണക്കാരും എത്രയുംവേഗം തയ്യാറാകണമെന്നാണ് എൻെറ അഭിപ്രായം..
വിക്രമിനെ അവതരിപ്പിച്ച "കാശി" ഉൾപ്പെടെ കുറച്ചു ചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ച തമിഴകത്തോട് എനിക്കു സ്നേഹമുണ്ടങ്കിലും അവരുടെ ഈ സങ്കുചിത മനസ്ഥിതിയോടു യോജിക്കാനാവുന്നില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക