മുംബൈ: മണിപ്പൂരില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമത്തില്‍ രൂക്ഷവിമര്‍ശനവുമായി ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര. സ്ത്രീകള്‍ക്കെതിരായ ആക്രമണത്തില്‍ നടപടിയെടുക്കാന്‍ വീഡിയോ വൈറലാകേണ്ടിവന്നെന്നും ഒരു ന്യായീകരണങ്ങള്‍ക്കും അടിസ്ഥാനമില്ലെന്നും പ്രിയങ്കാ ചോപ്ര പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അവരുടെ പ്രതികരണം. 'ഹീനമായൊരു കുറ്റകൃത്യം നടന്നിട്ട് 77 ദിവസങ്ങള്‍ വേണ്ടിവന്നു, വീഡിയോ വൈറലാവേണ്ടിവന്നു നടപടി സ്വീകരിക്കാന്‍. എന്താണ് കാരണം? അതിലെന്തെങ്കിലും യുക്തിയുണ്ടോ? ഒരു കാര്യവുമില്ല. എന്തൊക്കെ ന്യായീകരണങ്ങള്‍ നിരത്തിയാലും സ്ത്രീകളെ കരുവാക്കിയുളള ഒരു കളികളും അനുവദിക്കരുത്. നീതിക്കായി ഒറ്റക്കെട്ടായ ശബ്ദമുയരണം'- പ്രിയങ്കാ ചോപ്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
മണിപ്പൂരില്‍ ആൾക്കൂട്ടം സ്ത്രീകളെ നഗ്നരാക്കി ഒരു പാടത്തേക്കു നടത്തികൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയും കലാപം അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വരുത്തിയ വീഴ്ചകളെ ചോദ്യം ചെയ്തും നിരവധി ബോളിവുഡ് താരങ്ങളാണ് രംഗത്തുവരുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ വീഡിയോ കണ്ട് നടുങ്ങിപ്പോയെന്നാണ് അക്ഷയ് കുമാർ പറഞ്ഞത്. ഇനിയൊരിക്കലും ഇത്തരമൊരു ഭീകര കൃത്യം നടക്കില്ലെന്ന് ഉറപ്പുവരുത്താന്‍ കുറ്റക്കാര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'മണിപ്പൂരിൽ നിന്നും പുറത്തുവരുന്ന സ്ത്രീകൾക്കെതിരായ ക്രൂരമായ ആക്രമണങ്ങളുടെ വീഡിയോ അത്യന്തം ഭീതിജനകമാണ്. ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും കഠിനമായ ശിക്ഷ ഉറപ്പുവരുത്താനും കഴിയണം' എന്നായിരുന്നു കിയാര അദ്വാനിയുടെ പ്രതികരണം. മണിപ്പൂരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ട് അസ്വസ്ഥനാണെന്ന് റിതേഷ് ദേശ്മുഖ് ട്വീറ്റ് ചെയ്തു.
സ്ത്രീയുടെ അന്തസ്സിനു നേരെയുള്ള ആക്രമണം മനുഷ്യത്വത്തിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. ആ ഭീകര ദൃശ്യങ്ങള്‍ കണ്ട നടുക്കം ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് ഊർമിള മട്ടോണ്ട്കർ പ്രതികരിച്ചു. സംഭവം നടന്നിട്ട് ഒന്നരമാസം കഴിഞ്ഞു. ഒരാളെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അധിക്കാരത്തിന്‍റെ മട്ടുപാവില്‍ ഒന്നും കണ്ടില്ലെന്ന് നടിച്ച് നില്‍ക്കുന്നവരോട്, അവരുടെ ചെരുപ്പ് നക്കികളായ മാധ്യമ പ്രവര്‍ത്തകരോട്, ക്രൂരമായ നിശബ്ദതയില്‍ ആണ്ടുപോയ സെലിബ്രിറ്റികളോട് പരമ പുച്ഛമാണ് തോന്നുന്നതെന്നും അവര്‍ പറഞ്ഞു.