തിരുവനന്തപുരം: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തി. ബംഗളുരുവില്‍ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിന്‍വലിച്ചതോടെയാണ് മഅ്ദനിക്ക് കേരളത്തിലേക്ക് തിരിച്ചെത്താനായത്. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മഅ്ദനി ഇനി റോഡുമാര്‍ഗം അന്‍വാര്‍ശേരിയിലേക്ക് മടങ്ങും. രാവിലെ പതിനൊന്നരയോടെയാണ് അദ്ദേഹം കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഭാര്യ സൂഫിയ മഅ്ദനിയും മകന്‍ സലാഹുദ്ദീന്‍ അയ്യൂബിയുമുള്‍പ്പെടെ 13 പേരാണ് അദ്ദേഹത്തോടൊപ്പമുളളത്.
മഅ്ദനിയുടെ ആരോഗ്യാവസ്ഥ പരിഗണിച്ചും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ പാര്‍ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രമാണ് മഅ്ദനിയെ സ്വീകരിക്കാനെത്തിയത്. അന്‍വാര്‍ശേരിയിലെത്തുന്ന മഅ്ദനി പിതാവിനെ കാണും. അദ്ദേഹത്തോടൊപ്പം കുറച്ചുനാള്‍ താമസിച്ചതിനുശേഷം ചികിത്സയ്ക്കായി ആശുപത്രയിയില്‍ പ്രവേശിക്കുമെന്നാണ് വിവരം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ പതിനേഴിനാണ് മഅ്ദനിക്ക് ജാമ്യകാലയളവില്‍ കേരളത്തില്‍ താമസിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ജാമ്യകാലയളവില്‍ കൊല്ലത്തെ വീട്ടില്‍ താമസിക്കണം, 15 ദിവസത്തില്‍ ഒരിക്കല്‍ അടുത്തുളള പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം. ചികിത്സയ്ക്കായി ജില്ല വിട്ടുപോകാന്‍ കൊല്ലം എസ്പിയുടെ അനുമതി വാങ്ങണം തുടങ്ങിയ നിർദേശങ്ങളോടെയാണ് കോടതി ജാമ്യവ്യവസ്ഥയില്‍ ഇളവ് വരുത്തിയത്. നേരത്തെ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മഅ്ദനി നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതി വിധി.