മലപ്പുറം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കെടി ജലീല്‍ എംഎല്‍എ. യുഡിഎഫ് ഭരണകാലത്ത് പ്ലസ് വണ്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വര്‍ധിച്ചുവെന്നും അതാണ് സീറ്റ് പ്രതിസന്ധിക്ക് പ്രധാന കാരണമായതെന്നും കെടി ജലീല്‍ പറഞ്ഞു. 2010-ല്‍ വി എസ് അച്ച്യുതാനന്ദന്‍ സര്‍ക്കാര്‍ 179 ഹൈസ്‌കൂളുകളെ ഹയര്‍സെക്കന്‍ഡറികളായി ഉയര്‍ത്തിയെന്നും പിന്നീട് വന്ന യുഡിഎഫ് സര്‍ക്കാര്‍ തെക്കും വടക്കും നോക്കാതെ സീറ്റുകള്‍ നല്‍കിയതാണ് തിരിച്ചടിയായതെന്നും അദ്ദേഹം പറഞ്ഞു.
പി കെ അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ പല എയ്ഡഡ് മാനേജ്‌മെന്റുകളെയും പ്രീതിപ്പെടുത്താന്‍ കോഴ്‌സുകള്‍ ആരംഭിച്ചതും വെല്ലുവിളിയായി. ഇതോടെ അറുപതോ എഴുതതോ വിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ട ക്ലാസുകളില്‍ പത്തും ഇരുപതും വിദ്യാര്‍ത്ഥികളായി. ഇതിന്റെ പേരില്‍ എയ്ഡഡ് മാനേജ്‌മെന്റുകളില്‍നിന്ന് ഭീമമായ സംഖ്യ വാങ്ങി പോസ്റ്റിംഗ് നടത്തി. എല്‍ഡിഎഫാണ് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ കൂടുതല്‍ പഠനാവസരങ്ങള്‍ സൃഷ്ടിച്ചത്'- കെ ടി ജലീല്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കെടി ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ വിദ്യാഭ്യാസ മന്ത്രിയും നിലവിലെ എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തി. അധിക ബാച്ച് നല്‍കിയത് യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നെന്നും ജലീലിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് ഭരിക്കുന്ന സമയത്ത് ഇത്തരം പ്രതിസന്ധികളുണ്ടായിരുന്നില്ലെന്നും മാധ്യമങ്ങള്‍ക്ക് ഇങ്ങനെ വാര്‍ത്ത കൊടുക്കേണ്ടി വന്നിട്ടില്ലെന്നും ഇടി പറഞ്ഞു. സിപിഎം വിഷയത്തെ നിസാരവത്കരിക്കുകയാണെന്നും ക്ലാസില്‍ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് വിദ്യാഭ്യാസ സംവിധാനത്തെ തന്നെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.