മുംബൈ: മഹാരാഷ്ട്രയിലെ മിക്ക ബിജെപി എംഎല്‍എമാരും അസംതൃപ്തരാണെന്നും ഭയംകൊണ്ടാണ് ആരും അത് തുറന്ന് പറയാത്തതെന്നും ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ. പാര്‍ട്ടിയില്‍ ഉളളവരെ തഴഞ്ഞ് പുതുതായി വരുന്നവര്‍ക്ക് സ്ഥാനമാനം നല്‍കുകയാണെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് പാര്‍ട്ടിയില്‍നിന്നും ആരും പ്രതികരിക്കുന്നില്ലെന്നും പങ്കജ മുണ്ടെ പറഞ്ഞു. ബിജെപി വിടാന്‍ താന്‍ തീരുമാനിച്ചിട്ടില്ലെന്നും കോണ്‍ഗ്രസിലേക്ക് പോകുമെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പങ്കജ പറഞ്ഞു. അടുത്ത രണ്ടുമാസത്തേക്ക് രാഷ്ട്രീയത്തില്‍നിന്ന് ഇടവേള എടുക്കുകയാണെന്നും ആത്മപരിശോധന നടത്താനായി ആ സമയം വിനിയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി.
'ഞാന്‍ രണ്ടുതവണ രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും കണ്ട് ചര്‍ച്ച നടത്തിയെന്നും ബിജെപി വിടുകയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്. അത് തീര്‍ത്തും തെറ്റാണ്. ഒരു പാര്‍ട്ടിയുടെ നേതാവുമായും ആ പാര്‍ട്ടിയില്‍ ചേരുന്നതിനെപ്പറ്റി ഞാന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സത്യം ചെയ്യുന്നു. അവര്‍ക്കെതിരെ ഞാന്‍ മാനനഷ്ടക്കേസ് കൊടുക്കും. ഞാന്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന ഊഹാപോഹം അടിസ്ഥാനരഹിതമാണ്'- പങ്കജ മുണ്ടെ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക\
മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. ദേവേന്ദ് ഫട്‌നാവിസ് മന്ത്രിസഭയില്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രിയായിരുന്നു. പങ്കജ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. അവര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുല്‍ ഗാന്ധിയുമായും ചര്‍ച്ച നടത്തിയായി ലോക്മത് ന്യൂസുള്‍പ്പെടെയുളള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതിനുപിന്നാലെയാണ് താന്‍ പാർട്ടി വിടുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കി പങ്കജ മുണ്ടെ രംഗത്തെത്തിയത്.