തുല്ല്യ വേതനം വേണമെന്ന അമേരിക്കന്‍ വനിതാ ഫുട്ബോൾ ടീമിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. 28 കളിക്കാർ ചേർന്നാണ് കഴിഞ്ഞ വർഷം അമേരിക്കൻ സോക്കർ ഫെഡറേഷനെതിരെ അപ്പീൽ നൽകിയത്. പുരുഷ ടീമിന് നൽകുന്ന വേതനംതന്നെ നൽകണമെന്നായിരുന്നു വനിതാ താരങ്ങളുടെ ആവശ്യം. യു.എസിലെ തുല്യ വേതന നിയമപ്രകാരം 66 മില്യൺ ഡോളർ നഷ്ട പരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. കോടതിവിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വനിതാ ടീമിന്റെ വക്താവ് മോളി വില്‍സണ്‍ വ്യക്തമാക്കി.
‘ഞെട്ടിപ്പിക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ് ഈ തീരുമാനം. എങ്കിലും ഞങ്ങൾ പോരാട്ടം നിർത്തുകയില്ല’– മോളി വില്‍സണ്‍ പറഞ്ഞു. തൊട്ടു പിറകെ ടീമിന് സര്‍വ്വ പിന്തുണയുമായി പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ രംഗത്തെത്തി. 'നിങ്ങള്‍ നിങ്ങളുടെ പോരാട്ടം അവസാനിപ്പിക്കരുത്, ഇത് അന്തിമ വിധിയല്ല' എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. താന്‍ പ്രസിഡന്റ് ആയാല്‍ തുല്യ വേതനം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുകയും ചെയ്തു.
ലോക ചാമ്പ്യൻമാരാണ് അമേരിക്കൻ വനിതാ ഫുട്‌ബോൾ ടീം. നാലുതവണ ലോക ചാമ്പ്യൻമാരായി. അഞ്ച് ഒളിമ്പിക്‌സ് സ്വർണവും സ്വന്തമാക്കിയിട്ടുണ്ട്. ഒരുവര്‍ഷത്തെ ശരാശരി കളികളുടെ എണ്ണം നോക്കുമ്പോള്‍ വനിതാ ടീമിന് പുരുഷ ടീമിനേക്കാള്‍ കൂടുതല്‍ വേതനം നല്‍കുന്നുണ്ടെന്നാണ് കേസ് തള്ളിക്കൊണ്ട് ഫെഡറൽ ജഡ്ജി ഗാരി ക്ലോസ്നർ പറഞ്ഞത്.