ത്രിപുര നിയമസഭയില്‍ കയ്യാങ്കളി. ഇന്ന് സംസ്ഥാന ബജറ്റ് സമ്മേളനത്തിനിടെയാണ് സംഭവം. പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിന് പിന്നാലെ 5 എംഎൽഎമാരെ സസ്പെന്റ് ചെയ്തിരുന്നു. കോൺഗ്രസ്, തിപ്ര മോത പാർട്ടി, സിപിഎം എംഎൽഎമാരെയാണ് സസ്പെന്റ് ചെയ്തത്. പിന്നാലെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. സ്പീക്കറുടെ ശാസന മാനിക്കാതെ ഭരണപക്ഷവും നടുത്തളത്തില്‍ ഇറങ്ങിയതോടെ സംഭവം കയ്യാങ്കളിയില്‍ കലാശിക്കുകയായിരുന്നു.
സഭയിലിരുന്ന് ഫോണില്‍ അശ്ലീല വീഡിയോ കണ്ട ബിജെപി എംഎൽഎ ജദാബ് ലാൽ ദേബ്നാഥിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധിച്ചത്. സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് അനിമേഷ് ദേബ്ബർമ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും സ്പീക്കര്‍ അത് തള്ളിയതോടെ പ്രതിഷേധം ഉയർന്നു. ധനമന്ത്രി പ്രണജിത് സിംഗ് റോയ് 2023-24-ലെ വാർഷിക ബജറ്റ് അവതരിപ്പിക്കാൻ തുടങ്ങുന്നതിനിടെയാണ് അംഗങ്ങൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചിലർ സ്പീക്കര്‍ക്ക് മുന്‍പില്‍ നടുത്തളത്തില്‍ ഉള്ള മേശപ്പുറത്ത് കയറിവരെ മുദ്രാവാക്യം വിളിച്ചു. മനുഷ്യ ചെങ്ങലകെട്ടി. അതിനിടെ സുദീപ് റോയ് ബർമൻ (കോൺഗ്രസ്), നയൻ സർക്കാർ (സിപിഐ-എം), ബ്രിഷകേതു ദേബ്ബർമ, നന്ദിത റിയാങ്, രഞ്ജിത് ദേബ്ബർമ (ടിഎംപി) എന്നീ അഞ്ച് എംഎൽഎമാരെ സഭയില്‍നിന്നും സസ്‌പെൻഡ് ചെയ്തതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. അതോടെ പ്രതിപക്ഷം കൂടുതല്‍ ശക്തമായി പ്രതിഷേധം തുടങ്ങി. വനിതകള്‍ ഉള്‍പ്പടെയുള്ള ചില ഭരണകക്ഷി എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിരോധിക്കാന്‍ നോക്കിയതോടെയാണ് സംഭവം കയ്യാങ്കളിയില്‍ കലാശിച്ചത്.