മലപ്പുറം: പ്രശസ്ത ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 98 വയസായിരുന്നു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ ദിവസങ്ങളായി ചികിത്സയിലായിരുന്നു. രാവിലെ മുതൽ 12 മണിവരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും മൂന്നുമണിവരെ തൃശൂർ ലളിതകലാ അക്കാദമി ഹാളിലും പൊതുദർശനത്തിനുവയ്ക്കും. സംസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചുമണിയോടെ എടപ്പാളിലെ വീട്ടുവളപ്പിൽ നടക്കുമെന്നാണ് വിവരം. രേഖാ ചിത്രങ്ങൾകൊണ്ട് മലയാളിയുടെ സാഹിത്യവായനയെ പുതിയ ആസ്വാദന തലത്തിലേക്കുയർത്തിയ കലാകാരനാണ് ആർട്ടിസ്റ്റ് നമ്പൂതിരി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
1925 സെപ്റ്റംബർ പതിമൂന്നിന് പരമേശ്വരൻ നമ്പൂതിരി-ശ്രീദേവി അന്തർജനം ദമ്പതികളുടെ മകനായി പൊന്നാനിയിലാണ് ആർട്ടിസ്റ്റ് നമ്പൂതിരി ജനിച്ചത്. കെ എം വാസുദേവൻ നമ്പൂതിരി എന്നാണ് ആർട്ടിസ്റ്റ് നമ്പൂതിരിയുടെ യഥാർത്ഥ പേര്. കുട്ടിക്കാലത്ത് ക്ഷേത്രശിൽപ്പങ്ങളുടെ സ്വാധീനംകൊണ്ടാണ് വരയിലും ശിൽപ്പത്തിലും തൽപ്പരനായത്. പ്രശസ്ത ശിൽപ്പിയും ചിത്രകാരനുമായ വരിക്കാശേരി കൃഷ്ണൻ നമ്പൂതിരിയാണ് മദ്രാസ് ഫൈൻ ആർട്ട്‌സ് കോളേജിലെത്തിച്ചത്. അവിടെ കെസിഎസ് പണിക്കർ, റോയ് ചൗധരി, എസ് ധനപാൽ എന്നിവരുടെ ശിഷ്യനായി. പിന്നീട് 1960-ൽ മാതൃഭൂമിയിൽ ചേർന്നു. എംടി വാസുദേവൻ നായർ, എം വി ദേവൻ, ഉറൂബ്, ജി ശങ്കരക്കുറുപ്പ് തുടങ്ങി നിരവധി എഴുത്തുകാരുടെ രചനകൾക്കുവേണ്ടി വരച്ചു.
കേരളാ ലളിതകലാ അക്കാദമി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. കേരളാ ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാലസാഹിത്യ അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മൃണാളിനി, മക്കൾ: പരമേശ്വരൻ, വാസുദേവൻ.