മുംബൈ: ഒറ്റ രാത്രികൊണ്ട് എന്‍സിപി പിളര്‍ത്തി മുതിര്‍ന്ന നേതാവ് അജിത് പവാര്‍ ബിജെപി പാളയത്തിലെത്തിയതോടെ പുതിയ പ്രതിപക്ഷ നേതാവായി ജിതേന്ദ്ര അഹുവാദിനെ നിയോഗിച്ചു. മഹാവികാസ് അഘാഡി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജിതേന്ദ്ര അഹുവാദിനെ എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറാണ് നാമനിര്‍ദ്ദേശം ചെയ്തത്. ശരത് പവാറിന്‍റെ ഉറ്റ അനുയായി ആയി അറിയപ്പെടുന്ന ജിതേന്ദ്ര അഹുവാദും മറ്റ് എന്‍ സി പി നിയമസഭാ സാമാജികരും ചേര്‍ന്നാണ് അജിത് പവാറിനെതിരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്ന് സ്പീക്കറോട് ആശ്യപ്പെട്ടത്.
അതേസമയം, മഹാവികാസ് അഘാഡി സര്‍ക്കാരിന്‍റെ പതനത്തിന് കാരണമായ ശിവസേന പിളര്‍പ്പിന് പിന്നാലെ എന്‍ സി പി കൂടി പിളര്‍ന്നതോടെ മുന്നണിയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസ്, പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി. അതുകൊണ്ടുതന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് കോണ്‍ഗ്രസ് അവകാശവാദമുന്നയിക്കാനുള്ള സാധ്യത ഏറുകയാണ്. ശിവസേന പിളര്‍ത്തിയ ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേക്കൊപ്പം ബഹുഭൂരിപക്ഷം എം എല്‍ എ മാറും കൂറുമാറി. ഇപ്പോള്‍ ഉദ്ദവ് താക്കറെ വിഭാഗത്തിലുള്ളത് വെറും 17 എം എല്‍ എ മാരാണ്. 53 എം എല്‍ എ മാരുള്ള എന്‍ സി പിയില്‍ നിന്ന് ഇപ്പോള്‍ 40 തോളം പേര്‍ തങ്ങള്‍ക്കൊപ്പമുണ്ട് എന്നാണ് അജിത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ ശേഷിക്കുന്ന 13 എം എല്‍ എമാര്‍ മാത്രമാണ് ശരത് പവാറിനൊപ്പം ഉണ്ടാകുക. ഈ സാഹചര്യത്തിലാണ് 45 എം എല്‍ എമാരുള്ള കോണ്‍ഗ്രസ് ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയാകുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാല്‍ 40 എം എല്‍ എമാര്‍ വിമതപക്ഷത്തേക്ക് പോയിട്ടില്ല എന്നാണ് ശരത് പവാര്‍ വിഭാഗം അവകാശപ്പെടുന്നത്. മാത്രമല്ല പോയവരെ തിരികെയെത്തിക്കാനുള്ള ശ്രമം നടക്കുന്നതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നുണ്ട്. പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുമെന്ന് സൂചന നല്‍കി ദിവസങ്ങള്‍ക്കുളളിലാണ് അജിത് പവാറിന്റെ രാഷ്ട്രീയ മലക്കം മറിച്ചില്‍. ഇന്നലെ ഉച്ചയോടെയാണ് അജിത് പവാര്‍ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും രാജ്ഭവനിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കുപിന്നാലെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു.