ലക്‌നൗ: ഫേസ്ബുക്കിലൂടെ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. അമേഠിയിലെ ഗൗരിഗഞ്ച് സ്വദേശി വിമലേഷ് സിംഗാണ് അറസ്റ്റിലായത്. 'ക്ഷത്രിയ ഓഫ് അമേഠി' എന്ന പേരിലുളള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ചന്ദ്രശേഖര്‍ ആസാദിനെതിരെ വധഭീഷണി മുഴക്കിയത്. സഹാരന്‍പൂരില്‍വെച്ച് ആസാദിന്റെ വാഹനത്തിനുനേരെ വെടിവെപ്പുണ്ടാകുന്നതിന് അഞ്ചുദിവസം മുന്‍പാണ് ഇയാള്‍ ഇതുമായി ബന്ധപ്പെട്ട് ആദ്യത്തെ പോസ്റ്റിട്ടത്. 'പട്ടാപ്പകല്‍ നടുറോഡില്‍വെച്ച് ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെടും. അമേഠിയിലെ താക്കൂര്‍മാര്‍ അവനെ കൊല്ലും' എന്നായിരുന്നു പോസ്റ്റ്.
ആസാദിനുനേരെ വെടിവെപ്പുണ്ടായതിനുശേഷവും ഇതേ അക്കൗണ്ടില്‍ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു പോസ്റ്റുണ്ടായിരുന്നു. ' ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ രാവണിന് വെടിയേറ്റു. ഇത്തവണ അവന്‍ രക്ഷപ്പെട്ടു. പക്ഷെ ഇനി രക്ഷപ്പെടില്ല' -എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. മുപ്പതുകാരനായ വിമലേഷ് സിംഗ് വാന്‍ ഡ്രൈവറാണ്. ഇയാള്‍ക്ക് ചന്ദ്രശേഖര്‍ ആസാദിന്റെ ആക്രമണം ആസൂത്രണം ചെയ്തതില്‍ പങ്കുണ്ടോ അതോ ഭീഷണിപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടതാണോ എന്ന് കണ്ടെത്താനായി അന്വേഷണം നടക്കുന്നുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂണ്‍ 27 ബുധനാഴ്ച്ച വൈകുന്നേരമാണ് ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ വെടിവയ്പ്പുണ്ടായത്. ഉത്തർപ്രദേശിലെ സഹാരന്‍പൂരിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രശേഖര്‍. തിരികെ പോകുന്നതിനിടെ അദ്ദേഹത്തിന്റെ വാഹനത്തിനുനേരെ കാറിലും ബൈക്കുകളിലുമായെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് ചന്ദ്രശേഖർ ആസാദ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.