തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂൺ 30, ജൂലൈ 2, 3 ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകും. വടക്ക് - പടിഞ്ഞാറൻ മധ്യപ്രദേശിനു മുകളിൽ ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
കാറ്റിന്റെ ശക്തി കൂടുന്നതിന് അനുസരിച്ചു മഴയിൽ ഏറ്റകുറച്ചിലുകൾ ഉണ്ടാകാം. അറബികടലിൽ കേരള തീരത്ത് ധാരാളം കാലവർഷ മേഘങ്ങളുടെ സാന്നിധ്യമുണ്ടെങ്കിലും കാലാവർഷ കാറ്റ് സ്ഥിരമായി ശക്തമല്ല. അതേസമയം, വിവിധ ജില്ലകളില്‍ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.