മിയാമി: ഇന്റര്‍ മിയാമിയുടെ പുതിയ പരിശീലകനായി മുന്‍ അര്‍ജന്റൈന്‍-ബാഴ്‌സ പരിശീലകന്‍ ജെറാഡോ മാര്‍ട്ടിനോ എത്തുന്നു. മെസ്സിയെ ബാഴ്‌സലോണയിലും അര്‍ജന്റീനയിലും പരിശീലിപ്പിച്ച പരിശീലകനാണ് മാര്‍ട്ടിനോ. മെക്‌സിക്കോ ദേശീയ ടീമിനെ പരിശീലിപ്പിച്ചശേഷമാണ് മാര്‍ട്ടിനോ ഇന്റര്‍ മയാമിയുടെ പരിശീലകനാകുന്നത്. നിലവില്‍ താത്കാലിക പരിശീലകനായ ഹാവിയര്‍ മൊറാലെസാണ് ഇന്റര്‍ മയാമിയെ പരിശീലിപ്പിക്കുന്നത്.
2013-14 സീസണിന്റെ ആരംഭത്തിലാണ് ടിറ്റോ വിലനോവയ്ക്ക് പകരം ബാഴ്‌സലോണയുടെ മാനേജരായി മാര്‍ട്ടിനോ എത്തുന്നത്. 2014- ല്‍ സ്ഥാനമൊഴിയുകയും ചെയ്തു. ഈ കാലയളവില്‍ തന്നെ ബാഴ്‌സയെ ആ സീസണിലെ കോപ്പ ഡെല്‍ റേയിലും ലാ ലിഗയിലും റണ്ണറപ്പാക്കി മാറ്റാന്‍ അദ്ദേഹത്തിന് സാധിച്ചു. 2022 ഖത്തര്‍ ലോകകപ്പില്‍ മെക്‌സിക്കോയുടെ പരിശീലകനായി എത്തിയ ശേഷം അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.
ഏകദേശം 1230 കോടി രൂപ മൂല്യമുള്ള കരാറാണ് മെസ്സി ക്ലബുമായി ഒപ്പുവെച്ചിരിക്കുന്നതെന്ന് യുഎസ് ഡിജിറ്റൽ മാധ്യമമായ സ്പോർട്ടിക്കോ റിപ്പോർട്ട് ചെയ്തു. മെസ്സിയുടെ ശമ്പളം, ബോണസ്, ക്ലബ്ബിൽ മെസ്സിക്കു ലഭിക്കുന്ന ഓഹരി പങ്കാളിത്തം എന്നിവയെല്ലാം കൂടിച്ചേരുന്നതാണ് ഈ തുക. അമേരിക്കൻ ക്ലബായ ഇന്റർ മയാമിയുമായി താരം രണ്ട് വർഷത്തെ കരാര്‍ ആണ് ഒപ്പുവെച്ചത്.
യൂറോപ്പിനു പുറത്തുള്ള ക്ലബുമായി മെസ്സി കരാറിലെത്തുന്നത് ഇതാദ്യമാണ്. സൂപ്പർ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബാണ് മയാമി. അതേസമയം, മെസ്സി പിഎസ് ജി വിട്ടതോടെ ആരാധകരുടെ എണ്ണത്തില്‍ വന്‍കുറവാണ് ക്ലബിനുണ്ടായിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ ടീമിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണത്തിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്.