തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി എ എ റഹിം എംപി. ഏകസിവിൽകോഡിനെ കുറിച്ചല്ല, കത്തിയമരുന്ന മണിപ്പൂരിനെ കുറിച്ചാണ് ഇന്ത്യക്ക് പ്രധാനമന്ത്രിയിൽ നിന്നും കേൾക്കേണ്ടതെന്ന് എ എ റഹിം പറഞ്ഞു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ നിലവിളികൾക്കിടയിലും വിഭജന കാർഡിറക്കാൻ താങ്കളെപ്പോലൊരു മനുഷ്യനേ കഴിയൂവെന്നും എം പി കുറ്റപ്പെടുത്തി. സൈന്യത്തിനെ ജനക്കൂട്ടം തടയുന്ന അസാധാരണമായ സാഹചര്യമാണ് മണിപ്പൂരിൽ. അപ്പോഴും പ്രധാനമന്ത്രി മണിപ്പൂരിനെ കുറിച്ചു ഒരക്ഷരം മിണ്ടുന്നില്ല, പകരം ഏക സിവിൽകോഡിനെ കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതെന്ന് എ എ റഹിം പറഞ്ഞു.
'വരാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഏകസിവിൽ കോഡ് എന്ന ആയുധം മോദി തന്നെ ഇന്ന് മുന്നോട്ട് വച്ചിരിക്കുന്നു. പത്തു വർഷമായി ഭരിക്കുന്ന മോദിയുടെ കയ്യിൽ ജനപ്രിയമായ ഒന്നുമില്ല ജനങ്ങളോട് പറയാൻ. പകരം ഏക സിവിൽകോഡ് ഉയർത്തി കാട്ടുന്നത് വിഭജന രാഷ്ട്രീയം ലക്ഷ്യം വച്ചാണ്. വംശീയ ഏറ്റുമുട്ടലിൽ ഒരു നാട് കത്തുന്നു, അക്രമികൾ ചർച്ചുകൾ കത്തിക്കുന്നു,മനുഷ്യ രക്‌തം ചാലിട്ടൊഴുകുന്നു. സ്വന്തം രാജ്യത്തെ ജനങ്ങളുടെ നിലവിളികൾക്കിടയിലും വിഭജന കാർഡിറക്കാൻ താങ്കളെപ്പോലൊരു മനുഷ്യനേ സാധിക്കൂ' - എ എ റഹിം ഫേസ്ബുക്കില്‍ കുറിച്ചു.
ഏക സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം മോദി സൂചന നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് എ എ റഹിം വിമര്‍ശനം ഉന്നയിച്ചത്. രാജ്യത്ത് തുല്യ നീതിയാണ് ഭരണഘടന ആവശ്യപ്പെടുന്നത്. ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകുമെന്നും മുത്തലാഖിനെ പിന്തുണക്കുന്നവർ മുസ്ലീം പെണ്‍കുട്ടികളോട് ചെയ്യുന്നത് അനീതിയാണെന്നും മോദി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി. ഏക സിവില്‍ കോഡില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷത്തിന്‍റെ ശ്രമമെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഭയകൊണ്ടാണ് പ്രതിപക്ഷം ഒന്നിക്കുന്നതെന്നും മോദി പറഞ്ഞു.