ദക്ഷിണ കൊറിയക്കാർക്ക് ഇന്നു മുതൽ കുറഞ്ഞത് ഒരു വയസെങ്കിലും കുറയും. പ്രായം കണക്കാക്കുന്നതിൽ ഇതുവരെ പിന്തുടർന്ന പരമ്പരാഗത രീതിക്ക് പകരം ലോകമെങ്ങുമുള്ള പൊതുരീതി പ്രാബല്യത്തിൽ വരുന്നതോടെയാണ് ഇത്. പൊതുജനാഭിപ്രായത്തിന്റെ പിൻബലത്തിൽ പ്രസിഡന്റ് യൂൻ സുക് യോൾ നൽകിയ പ്രചാരണ വാഗ്ദാനമാണ് സർക്കാർ നിറവേറ്റുന്നത്. പരമ്പരാഗത രീതിയില്‍ പ്രായം കണക്കാക്കുന്നത് ഒഴിവാക്കുന്ന നിയമം കഴിഞ്ഞ വര്‍ഷംതന്നെ ദക്ഷിണ കൊറിയന്‍ പാര്‍ലമെന്‍റ് പാസാക്കിയിരുന്നെങ്കിലും ഇന്നുമുതലാണ് അത് നടപ്പിലാക്കുന്നത്.
ഇതുവരെ പിന്തുടർന്നിരുന്ന 'കൊറിയൻ ഏജ് സിസ്റ്റം' പ്രകാരം ജനിച്ചുവീഴുന്ന കുട്ടിക്ക് ഒരു വയസാണ് പ്രായം. പിന്നീടു വരുന്ന ജനുവരി ഒന്നിന് അടുത്ത വയസ് തികയും. ഡിസംബർ 31ന് ജനിക്കുന്ന കുഞ്ഞിന് പിറ്റേന്നു തന്നെ 2 വയസ് തികയുമെന്ന് ചുരുക്കം. ഇനി മുതൽ ജനനസമയത്ത് പൂജ്യം വയസും ആദ്യത്തെ ജന്മദിനത്തിൽ ഒരു വയസും തികയുന്ന പൊതുരീതിയാണ് പിന്തുടരുക.
പല കിഴക്കൻ ഏഷ്യൻ രാജ്യങ്ങളും പരമ്പരാഗതമായി പ്രായം കണക്കാക്കുന്ന രീതി നേരത്തെ പിന്തുടര്‍ന്നിരുന്നു. 1950-ൽ ജപ്പാനും 1980-കളിൽ ഉത്തര കൊറിയയും പൊതുരീതിയിലേക്കു മാറി.