ഡൽഹി: ബിജെപിക്കെതിരായ വോട്ടുകൾ ഭിന്നിക്കുന്നത് ഒഴിവാക്കാൻ പ്രതിപക്ഷ കക്ഷികൾ സംസ്ഥാനതലത്തിൽ ചർച്ചകൾ ആരംഭിക്കണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ തോൽപ്പിക്കാൻ വേണ്ട സംവിധാനം ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണെന്നും അത്തരം കാര്യങ്ങളെല്ലാം ചർച്ച ചെയ്ത് സംസ്ഥാനങ്ങളിലെ സഹകരണം സംബന്ധിച്ച് തീരുമാനമെടുക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ദേശീയ പ്രാധാന്യമുളള വിഷയങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ അഖിലേന്ത്യാടിസ്ഥാനത്തിൽ പ്രചാരണവും, ജനജീവിതം ദുരിതപൂർണമാക്കുന്ന നയങ്ങൾക്കെതിരെ യോജിച്ച പ്രതിഷേധപരിപാടികളും സംഘടിപ്പിക്കണം. ഓരോ സംസ്ഥാനത്തും ബിജെപിയെ തോൽപ്പിക്കാൻ വ്യത്യസ്ത സംവിധാനങ്ങളാണ്. എൽഡിഎഫും യുഡിഎഫും നേരിട്ട് മത്സരിക്കുന്ന കേരളത്തിൽ ബിജെപിക്ക് വിജയസാധ്യതയില്ല. തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ ശക്തമായ ബിജെപി വിരുദ്ധ മുന്നണിയുണ്ട്.
മഹാരാഷ്ട്രയിൽ മഹാവികാസ് അഘാടിയുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ സഖ്യമുണ്ട്. അതുപോലെ എല്ലായിടത്തും ബിജെപി വിരുദ്ധ സഖ്യമോ ധാരണകളോ ഉണ്ടാകണം' -സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ സഹകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.