മോസ്കോ: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുട്ടിന്‍റെ കൂലിപ്പട്ടാളം എന്നറിയപ്പെടുന്ന വാഗ്നര്‍ ഗ്രൂപ്പ് റഷ്യന്‍ സൈന്യത്തിനെതിരെ പ്രത്യക്ഷ യുദ്ധത്തിലേക്ക്. പുട്ടിന്‍റെ സ്വന്തം കൂലിപ്പട്ടാളമാണ് ഇപ്പോള്‍ സൈന്യത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളും പിടിച്ചെടുത്തതായി അവകാശപ്പെടുന്ന വാഗ്നര്‍ ഗ്രൂപ്പ് സൈനിക കേന്ദ്രം തങ്ങളുടെ അധീനത്തിലാക്കിയതായും പ്രഖ്യാപിച്ചു.
വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവനും രാജ്യത്തെ അതി സമ്പന്നനുമായ പ്രിഗോസിന്‍ ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നിലവില്‍ യുക്രൈനുമായി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യക്ക് ഓര്‍ക്കാപ്പുറത്തേറ്റ തിരിച്ചടിയാണ് ആഭ്യന്തര യുദ്ധം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി റഷ്യന്‍ സൈന്യത്തിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന പ്രിഗോസിന്‍ പ്രത്യക്ഷത്തില്‍ തന്നെ സായുധ ഏറ്റുമുട്ടലിന് തയാറാണ് എന്ന് സൂചന നല്‍കും വിധം പ്രഖ്യാപനം നടത്തുകയാണുണ്ടായത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
റഷ്യയുടെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന സ്ഥലങ്ങളും ലക്ഷ്യം വെച്ച് വാഗ്നര്‍ ഗ്രൂപ്പിന്‍റെ കൂലിപ്പട്ടാളം നീങ്ങുന്നതായാണ് വിവരം. തെക്കന്‍ റഷ്യയിലെ രോസ്തോഗ്, ലിപെറ്റ്സ്ക നഗരങ്ങളില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയാതായ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ അതിര്‍ത്തി കടന്ന് രോസ്തോഗ് പട്ടണത്തിലേക്ക് കൂലിപ്പട്ടാളം കടന്നതായുള്ള പ്രിഗോസിന്‍റെ അവകാശവാദം മുഖവിലക്കെടുത്താണ് സമീപ പ്രദേശങ്ങളിലെയടക്കം സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
അതേസമയം, റഷ്യന്‍ സര്‍ക്കാര്‍ വാര്‍ത്ത നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. പ്രിഗോസിന്‍റെ നിയമവിരുദ്ധ നടപടികള്‍ ഉടന്‍ നിര്‍ത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവനായ പ്രിഗോസിനെ അറസ്റ്റുചെയ്യാനും റഷ്യന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.