ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗ്. ഓരോ ദിവസവും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടാവുകയാണെന്നും തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ ആസൂത്രിതമാണോ എന്ന് താന്‍ സംശയിക്കുന്നതായും ഒക്രം സിംഗ് പറഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച്ച സംഭവിച്ചതായും പ്രധാനമന്ത്രിയെ കാണാന്‍ ദിവസങ്ങള്‍ കാത്തിരുന്നിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മീഡിയാ വണ്ണിനോടായിരുന്നു മണിപ്പൂർ മുന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.
'മണിപ്പൂരില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മനുഷ്യദുരന്തമാണ് സംസ്ഥാനത്ത് സംഭവിക്കുന്നത്. ഓരോ ദിവസവും ഓരോ സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നു. ക്രിസ്ത്യന്‍ പളളികളും ക്ഷേത്രങ്ങളും തകര്‍ക്കപ്പെടുകയാണ്. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണ്. പ്രധാനമന്ത്രിയെ നേരില്‍കണ്ട് ആശങ്കയറിയിക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങള്‍ക്കുപിന്നില്‍ ഗൂഢാലോചനയുളളതായി സംശയിക്കുന്നു'- ഒക്രം സിംഗ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മണിപ്പൂരില്‍ സംഘര്‍ഷം അമ്പത് ദിവസം പിന്നിട്ടിട്ടും വിഷയത്തില്‍ പ്രതികരിക്കാനോ, സമാധാനത്തിന് ആഹ്വാനം ചെയ്യാനോ തയ്യാറാവാത്ത പ്രധാനമന്ത്രിക്കെതിരെ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും വിമര്‍ശനമുന്നയിച്ചിരുന്നു. '50 ദിവസമായി മണിപ്പൂര്‍ കത്തുകയാണ്. എന്നിട്ടും പ്രധാനമന്ത്രി വിഷയത്തില്‍ മൗനം തുടരുകയാണ്. പ്രധാനമന്ത്രി നാട്ടിലില്ലാത്ത സമയത്താണ് മണിപ്പൂരില്‍ സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. അദ്ദേഹത്തിന് മണിപ്പൂര്‍ പ്രധാനമല്ലെന്നത് ഇതില്‍നിന്നും വ്യക്തമായി മനസിലാക്കാം'- എന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്.