ഗീതാപ്രസ്സിന് ഗാന്ധി സമാധാന പുരസ്കാരം നല്‍കുന്നത് കൊലയറക്ക് ശ്രീബുദ്ധൻ്റെ പേരു നൽകുന്നതു പോലെ ക്രൂരമാണെന്ന് അശോകന്‍ ചെരുവില്‍. ഗാന്ധി സമാധാന പുരസ്കാരം ഘോരക്പൂരിലെ ഗീതാപ്രസ്സിനു നൽകാനുള്ള തീരുമാനം വിമർശിക്കപ്പെടുന്നുണ്ട്. ഗാന്ധിവധത്തിൽ സംശയത്തിൻ്റെ നിഴലിൽ ഗീതാ പ്രസ്സിൻ്റെ പ്രവർത്തകരും ഉണ്ടായിരുന്നു എന്നതാണ് കാരണം. ഗാന്ധിവധത്തെ അപലപിക്കാൻ പോയിട്ട് അതിനെക്കുറിച്ച് ഒരു വാക്ക് എഴുതാൻ പോലും അവരുടെ പ്രസിദ്ധീകരണങ്ങൾ അന്ന് തയ്യാറായിരുന്നില്ലെന്നും അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഗോഡ്സേയിസ്റ്റുകൾക്ക് ഗാന്ധിയുടെ പേരിലുള്ള സമാധാനസമ്മാനം.
ഗാന്ധി സമാധാന പുരസ്കാരം ഘോരക്പൂരിലെ ഗീതാപ്രസ്സിനു നൽകാനുള്ള തീരുമാനം വിമർശിക്കപ്പെടുന്നുണ്ട്. ഗാന്ധിവധത്തിൽ സംശയത്തിൻ്റെ നിഴലിൽ ഗീതാ പ്രസ്സിൻ്റെ പ്രവർത്തകരും ഉണ്ടായിരുന്നു എന്നതാണ് കാരണം. ഗാന്ധിവധത്തെ അപലപിക്കാൻ പോയിട്ട് അതിനെക്കുറിച്ച് ഒരു വാക്ക് എഴുതാൻ പോലും അവരുടെ പ്രസിദ്ധീകരണങ്ങൾ അന്ന് തയ്യാറായിരുന്നില്ല.
ഗാന്ധിയോട് ഗീതാപ്രസ്സ് സംരംഭകർക്ക് വിരോധമുണ്ടാവാനുള്ള കാരണം ചരിത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ദളിതർക്ക് ക്ഷേത്രപ്രവേശനം നൽകണം എന്ന ഗാന്ധിയുടെ ആവശ്യത്തോടായിരുന്നു അവരുടെ വിയോജിപ്പ്. ഗാന്ധിയുടെ നേതൃത്തത്വത്തിൽ തൊട്ടുകൂടായ്മക്കെതിരെ കോൺഗ്രസ് പ്രവർത്തിക്കാൻ തുടങ്ങിയതും വൈക്കത്തും മറ്റും നടന്ന സത്യഗ്രഹങ്ങളുമാണ് സവർക്കർ അടക്കമുള്ള ഹിന്ദുത്വവാദികളെ വിരോധികളാക്കി മാറ്റിയത്. ആ വിരോധം പിന്നീട് ഗാന്ധിവധത്തിൽ ചെന്നു കലാശിച്ചു.
ഇറ്റലിയിലെ ഫാസിസം, ജർമ്മനിയിലെ നാസിസം എന്നിവ പോലെ ഇന്ത്യയിലെ അധികാരഭീകരതയുടെ പേരാണ് ബ്രാഹ്മണിസം. അതിൻ്റെ വക്താക്കൾ നാടുഭരിക്കുമ്പോൾ ദളിതരെ മനുഷ്യരായി കാണാത്ത ഗീതാപ്രസ്സുകാർക്കു തന്നെയാണ് പുരസ്കാരം നൽകേണ്ടത്. പക്ഷേ ദയവുചെയ്ത് നിങ്ങൾ മഹാത്മജിയുടെ നാമം അതിനു വേണ്ടി ഉപയോഗിക്കരുത്. കൊലയറക്ക് ശ്രീബുദ്ധൻ്റെ പേരു നൽകുന്നതു പോലെ ക്രൂരമായിപ്പോയി ഇത്.