ഡല്‍ഹി: ഇന്ത്യന്‍ വനിതാ ടീമിനെ പരിശീലിപ്പിക്കാന്‍ ഗാരി കേസറ്റനെ ക്ഷണിച്ച് ബിസിസിഐ. എന്നാല്‍ അദ്ദേഹം ഈ ആവശ്യം നിരസിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് ലീഗുകളിൽ വിവിധ ടീമുകളുടെ ചുമതല വഹിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കേസ്റ്റന്‍ ബിസിസിഐയുടെ ആവശ്യം നിരസിച്ചതെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു. 28 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ 2011ലാണ് ധോണിയും സംഘവും ഇന്ത്യയ്ക്ക് ലോകകപ്പ് സമ്മാനിച്ചത്. ആ നേട്ടം കൈവരിക്കാന്‍ ഇന്ത്യന്‍ ടീമിനെ സഹായിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാള്‍ ആയിരുന്നു ഗാരി കേസറ്റര്‍. ഇക്കാര്യം പരിഗണിച്ചാണ് വനിതാ ടീമിനെ പരിശീലിപ്പിക്കാന്‍ ഗാരി കേസറ്റനെ ബിസിസിഐ ക്ഷണിച്ചത്.
മുന്‍ ഇന്ത്യന്‍ താരം ഋഷികേശ് കനിത്കര്‍ ആണ് നിലവില്‍ വനിതാ ടീമിന്‍റെ ആക്ടിംഗ് പരിശീലകനായി പ്രവര്‍ത്തിക്കുന്നത്. വനിതാ ടീമിന്‍റെ സ്ഥിരം പരിശീലകയാവാന്‍ മുന്‍ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് എഡ്വേര്‍ഡ്സ് താല്‍പര്യം അറിയിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം അമോല്‍ മജൂംദാറും ബിസിസിഐയുടെ പരിഗണനയിലുണ്ട്. അതേസമയം, പരിശീലകനായി ചുമതലയേറ്റെടുക്കുന്നയാള്‍ക്ക് രണ്ട് വര്‍ഷ കരാറാണ് ബിസിസിഐ നല്‍കുക. 2024ല്‍ ബംഗ്ലാദേശില്‍ നടക്കുന്ന ടി20 ലോകകപ്പ്, 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് എന്നിവയായിരിക്കും പുതിയ കോച്ചിന്‍റെ മുമ്പിലുള്ള പ്രധാന ലക്ഷ്യങ്ങള്‍.