ഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശിച്ച് ബിജെപി നേതാവും എം പിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. മണിപ്പൂരിലെ ബിജെപി സർക്കാരിനെ പിരിച്ചുവിട്ട് ഭരണഘടനയുടെ ആർട്ടിക്കിൾ 356 പ്രകാരം കേന്ദ്രഭരണം നടപ്പാക്കണമെന്നും അമിത് ഷായെ കായിക മന്ത്രാലയത്തിലേക്ക് അയക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. അമിത് ഷായുടെ നേതൃത്വത്തിൽ സമാധാന ചർച്ചകൾ നടന്നിട്ടും സംസ്ഥാനത്തെ കലാപം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തിയത്.
അതേസമയം, മണിപ്പൂരിലെ മെയ്തി, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
മെയ്തി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. തങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥ പരിഗണിച്ച് പട്ടിക വർഗ്ഗ പദവി വേണമെന്ന് മെയ്തി വിഭാഗക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നതുവരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും അതിനുശേഷമാണ് പദവി നഷ്ടമായതെന്നുമാണ് മെയ്തി വിഭാഗക്കാരുടെ വാദം. എന്നാൽ ഇതിനെ നാഗ, കുക്കി വിഭാഗങ്ങൾ എതിർക്കുകയാണ്. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടികവർഗ പദവി നല്‍കുമ്പോള്‍ തങ്ങളുടെ ജോലി സാധ്യതയടക്കം കുറയുമെന്നാണ് നാഗ, കുക്കി വിഭാഗങ്ങൾ ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.