ബാംഗ്ലൂര്‍: ബിജെപി ഭരണകാലത്ത് വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍. വർഗീയ സംഘർഷങ്ങളിൽ കൊല്ലപ്പെട്ട ദീപക് റാവു, മുഹമ്മദ് ഫാസിൽ, മുഹമ്മദ് മഷൂദ്, അബ്ദുൽ ജലീല്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്.
ബിജെപി സർക്കാരിന്റെ കാലത്താണ് നാലുപേരും കൊല്ലപ്പെട്ടത്. എന്നാൽ, മുൻ സർക്കാർ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. ശനിയാഴ്ച സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഉത്തരവിറക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് മരണപ്പെട്ടവരുടെ കുടുംബത്തിന് 25 ലക്ഷം രൂപ വീതം നല്‍കുക.
എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ബിജെപി ഭരണകാലത്ത് വർഗീയ കലാപത്തിന് ഇരയായ മസൂദ്, ഫാസിൽ, ജലീൽ, ദീപക് റാവു എന്നിവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 25 ലക്ഷം രൂപ വീതം അനുവദിച്ചു. കർണാടകയിൽ ഒരു കാരണവശാലും വർഗീയ സംഘർഷവും പ്രകോപനവും അനുവദിക്കില്ല - കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.