ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പൂരില്‍ നടക്കുന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പ്രതികരിക്കാത്തതിന് എതിരെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കലാപം 40 ദിവസം പിന്നിടുകയും നൂറിലേറെ പേർ മരിക്കുകയും ചെയ്തിട്ടും ഇതുവരെ പ്രതികരിക്കാത്ത പ്രധാനമന്ത്രി പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കലാപം അവസാനിപ്പിക്കാൻ സർവകക്ഷി സംഘം ഉടൻ മണിപ്പൂരിലേക്ക് പോകണമെന്നും വിദ്വേഷത്തിന്റെ കട പൂട്ടി സ്നേഹത്തിന്റെ കട തുറക്കണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാറിനെതിരെ പ്രിയങ്കാ ഗാന്ധിയും വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം മണിപ്പൂരിൽ ഇപ്പോഴും കലാപം തുടരുകയാണ്. മെയ്‌തി വിഭാഗം തിരിച്ചടിക്കാൻ നീക്കം നടത്തിയേക്കുമെന്ന റിപ്പോർട്ടുകൾ ഇന്ന് പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കലാപത്തിൽ കൊല്ലപ്പെട്ട 9 പേരും മെയ്തി വിഭാഗത്തിൽ പെട്ടവരായിരുന്നു. ഇതിനുള്ള തിരിച്ചടിക്കുള്ള നീക്കം നടക്കുന്നുണ്ടെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ മണിപ്പൂരിൽ കൂടുതൽ സംഘർഷത്തിന് സാധ്യതയെന്നും പൊലീസ് റിപ്പോർട്ട് ചൂണ്ടികാട്ടിയിട്ടുണ്ട്.
സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. മണിപ്പൂരിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടിക വര്‍ഗ പദവി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് മണിപ്പൂരില്‍ സംഘര്‍ഷം ഉടലെടുത്തത്. തങ്ങളുടെ സാമൂഹിക പിന്നോക്കാവസ്ഥ പരിഗണിച്ച് പട്ടിക വർഗ്ഗ പദവി വേണമെന്ന് മെയ്തി വിഭാഗക്കാർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 1949 ൽ മണിപ്പൂർ ഇന്ത്യയോട് ചേരുന്നതുവരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും അതിനുശേഷമാണ് പദവി നഷ്ടമായതെന്നുമാണ് മെയ്തി വിഭാഗക്കാരുടെ വാദം. എന്നാൽ ഇതിനെ നാഗ, കുക്കി വിഭാഗങ്ങൾ എതിർക്കുകയാണ്. മെയ്തി വിഭാഗക്കാര്‍ക്ക് പട്ടികവർഗ പദവി നല്‍കുമ്പോള്‍ തങ്ങളുടെ ജോലി സാധ്യതയടക്കം കുറയുമെന്നാണ് നാഗ, കുക്കി വിഭാഗങ്ങൾ ആരോപിക്കുന്നത്. ഇതേ തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.