ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ ലൈംഗീകാതിക്രമം ആരോപിച്ച് പ്രതിഷേധിച്ച ഗുസ്തി താരങ്ങള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു. രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കാൻ സർക്കാരിന് അഭ്യർത്ഥന അയച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാലുടൻ ഗുസ്തി താരങ്ങൾക്കെതിരെ എടുത്ത കേസുകൾ പോലീസ് പിൻവലിക്കും.
ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നിന്ന് പാർലമെന്‍റിലേക്ക് താരങ്ങള്‍ മാർച്ച് നടത്തിയിരുന്നു. ഈ നീക്കം പൊലീസ് തടഞ്ഞിരുന്നു. ഇതിനെതുടര്‍ന്ന് തലസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുക്കുകയും താരങ്ങളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിരുന്നു. സമര വേദിയായിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകൾ പൊളിച്ചുമാറ്റിയ പൊലീസ് താരങ്ങളുടെ കിടക്കകള്‍ മറ്റും നീക്കം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നിരോധനാജ്ഞ ലംഘിക്കൽ, നിയമം ലംഘിച്ച സംഘം ചേരൽ, പോലീസ് ഉദ്യോഗസ്ഥരുടെ കടമ തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.