ബംഗളുരു: മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമം പിന്‍വലിക്കാന്‍ തീരുമാനമായത്. മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായി സംസ്ഥാന നിയമ-പാര്‍ലമെന്ററികാര്യ മന്ത്രി എച്ച് കെ പാട്ടീല്‍ വ്യക്തമാക്കി. 2021-ലാണ് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുമെന്ന അവകാശവാദത്തോടെ കര്‍ണാടകയിലെ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ മതപരിവർത്തന നിരോധന നിയമം കൊണ്ടുവന്നത്. 2022-ല്‍ ഗവര്‍ണര്‍ ഓര്‍ഡിനന്‍സിന് അംഗീകാരവും നല്‍കിയിരുന്നു.
ഏതുതരത്തിലുളള മതംമാറ്റവും നിയമത്തിനുകീഴില്‍ ആക്കുന്ന തരത്തിലായിരുന്നു മതപരിവര്‍ത്തന നിയമത്തിലെ വ്യവസ്ഥകള്‍. നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന് കണ്ടെത്തിയാല്‍ പത്തുവര്‍ഷം കഠിന തടവുള്‍പ്പെടെയുളള ശിക്ഷകള്‍ ഉറപ്പാക്കുന്നതായിരുന്നു നിയമം. തെറ്റിദ്ധരിപ്പിച്ചുളള മതംമാറ്റം, നിര്‍ബന്ധിത മതംമാറ്റം, ചതിയിലൂടെയും ബലപ്രയോഗത്തിലൂടെയും പണം നല്‍കിയുമുളള മതംമാറ്റം തുടങ്ങിയ നിയമപ്രകാരം കുറ്റകരമായിരുന്നു. ഈ നിയമത്തിലെ വ്യവസ്ഥകളുടെ മറവില്‍ സര്‍ക്കാര്‍ നിരവധി ക്രൈസ്തവ പുരോഹിതന്മാര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ വ്യാപകമായി കേസെടുത്തിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ ഭാഗമായി ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്‌ഗെവാറുള്‍പ്പെടെയുളള നേതാക്കളെക്കുറിച്ചുളള പാഠഭാഗങ്ങള്‍ പാഠപുസ്തങ്ങളില്‍നിന്ന് ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. അതിനുപിന്നാലെയാണ് മതപരിവർത്തന നിരോധന നിയമം റദ്ദാക്കാനുളള തീരുമാനം.