ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സാഹചര്യത്തെളിവുകളുടെ അഭാവത്തില്‍ പോക്സോ കേസ് റദ്ദാക്കാനും പൊലീസ് അപേക്ഷ നല്‍കി. കേസ് നാലിന് പരിഗണിക്കും. ആറ് ഗുസ്തി താരങ്ങളുടെ പരാതിയില്‍ ആയിരത്തി അഞ്ഞൂറോളം പേജുള്ള കുറ്റപത്രമാണ് ഡല്‍ഹി പൊലീസ് റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത താരം ഉന്നയിച്ച പരാതിക്ക് അടിസ്ഥാനമില്ലെന്നാണ് പൊലീസ് വാദം. പെണ്‍കുട്ടി മൊഴി പിന്‍വലിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ചാമ്പ്യന്‍ ഷിപ്പില്‍ തോറ്റതിലുള്ള പ്രകോപനത്തില്‍ ബ്രിജ് ഭൂഷണോടുള്ള ദേഷ്യം മൂലം പരാതി നല്‍കിയതാണെന്ന പെണ്‍കുട്ടിയുടെ അച്ഛന്‍റെ മൊഴിയും കുറ്റപത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്.
ബ്രിജ് ഭൂഷണെതിരെ അന്വേഷണ സംഘത്തിന് ഗുസ്തി താരങ്ങൾ തെളിവുകൾ കൈമാറിയിരുന്നു. ലൈംഗികാരോപണം ഉന്നയിച്ച ആറ് വനിതാ താരങ്ങളിൽ നാലുപേരും തങ്ങളുടെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തെളിവുകൾ നൽകിയിട്ടുണ്ടെന്ന് പൊലീസ് വൃത്തങ്ങൾനേരത്തെ വ്യക്തമാക്കിയിരുന്നു. ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായും ഗുസ്തി താരങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. പരാതികളില്‍ ഈ മാസം 15-നകം അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.