ന്യൂയോര്‍ക്ക്: ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകള്‍ നിയമവിരുദ്ധമായി കൈവശം വെച്ച കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. മിയാമി ഫെഡറല്‍ കോടതിയാണ് ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയടക്കം ഏഴ് കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞു. എന്നാല്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് കോടതിയില്‍ ആവര്‍ത്തിച്ചു.
ന്യൂക്ലിയര്‍ വിവരങ്ങളും മിലിട്ടറി പ്ലാനുകളും അടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ ട്രംപ് തന്‍റെ കുളിമുറിയിലും ഹാളിലും സൂക്ഷിച്ചുവെന്നാണ് എഫ് ബി ഐ റെയ്ഡില്‍ കണ്ടെത്തിയത്. എഫ്ബിഐയില്‍ നിന്ന് രഹസ്യ രേഖകള്‍ ഒളിച്ച് വച്ചതിന് ട്രംപിന്‍റെ സഹായി വാള്‍ട്ട് നോട്ടയ്ക്ക് എതിരെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാളാണ് വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ ട്രംപിന്‍റെ ഫ്‌ളോറിഡയിലെ റിസോർട്ടിലേക്ക് ഒളിച്ച് കടത്തിയതെന്ന് 49 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറ്റം തെളിയിക്കപ്പെട്ടാല്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ട് ജയിലില്‍ കിടക്കേണ്ടിവരുന്ന ആദ്യ പ്രസിഡന്റ് എന്ന അപഖ്യാതി ട്രംപിനു സ്വന്തമാകും. പ്രതിനിധി സഭയുടെ കുറ്റവിചാരണയ്ക്കു രണ്ടു തവണ വിധേയനാകേണ്ടിവന്ന ഒരേയൊരു യുഎസ് പ്രസിഡന്‍റ് എന്ന വിശേഷണം നേരത്തെതന്നെ അദ്ദേഹത്തിനുണ്ട്.