ഡൽഹി: കർഷക സമരകാലത്ത് ട്വിറ്റർ പൂട്ടിക്കുമെന്ന് മോദി സർക്കാർ ഭീഷണിപ്പെടുത്തിയതായി മുൻ സിഇഒ ജാക്ക് ഡോർസി. കർഷക പ്രതിഷേധങ്ങളുടെയും കേന്ദ്രസർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ ഇന്ത്യയിൽനിന്ന് വലിയ സമ്മർദ്ദമുണ്ടായിരുന്നെന്ന് ജാക്ക് ഡോർസി പറഞ്ഞു. കേന്ദ്രസർക്കാർ പറയുന്നത് അനുസരിച്ചില്ലെങ്കിൽ ഇന്ത്യയിലെ ട്വിറ്റർ ഓഫീസുകൾ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വെളിപ്പെടുത്തി. ബ്രേക്കിംഗ് പോയിന്റ്‌സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ.
ട്വിറ്ററിന്റെ തലപ്പത്തിരുന്ന കാലത്ത് വിദേശ ഭരണകൂടങ്ങളിൽനിന്ന് സമ്മർദ്ദങ്ങളുണ്ടായിരുന്നോ എന്ന ചോദ്യത്തിനായിരുന്നു ഡോർസിയുടെ മറുപടി. 'കർഷക സമരം നടക്കുന്നതിനിടെ പ്രക്ഷോഭവുമായും സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരുമായും ബന്ധപ്പെട്ട് പല ആവശ്യങ്ങളുമായി സമീപിച്ച രാജ്യമാണ് ഇന്ത്യ. ഞങ്ങളുടെ വലിയ മാർക്കറ്റുകളിലൊന്നായ ഇന്ത്യയിലെ ഓഫീസുകൾ അടച്ചുപൂട്ടുമെന്നുവരെ ഭീഷണിയുണ്ടായി. ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്യുമെന്ന് പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അവസ്ഥയാണിത്'- എന്നാണ് ജാക്ക് ഡോർസി പറഞ്ഞത്. ഇന്ത്യയ്ക്ക് പുറമേ ചൈനയിലും തുർക്കിയിലും നൈജീരിയയിലും സെൻസർഷിപ്പിന്റെ പേരിൽ ഇടപെടലുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തലിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. ജാക്ക് ഡോ്ർസിയുടെ വാദം തെറ്റാണെന്നും ഡോർസിയും സംഘവും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. 2021 ഫെബ്രുവരിയിൽ കർഷക സമരം രൂക്ഷമായ സമയത്ത് 1200 ഓളം ട്വിറ്റർ അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. കർഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളായിരുന്നു അവ. പാക്കിസ്ഥാൻ- ഖാലിസ്ഥാൻ വാദികളുടെ പിന്തുണയുളള അക്കൗണ്ടുകളാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ട്വിറ്ററിനെ സമീപിച്ചത്.