തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന്‍റെ ഐക്യം അട്ടിമറിച്ചത് ഗ്രൂപ്പ് നേതാക്കളാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. പരസ്പരവിശ്വാസം നഷ്ടപ്പെട്ടെന്ന ഹസന്‍റെ പരാമര്‍ശം ബാലിശമാണ്. പാര്‍ട്ടിയിലെ ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്കുമുന്നില്‍ വിളമ്പിയത് പക്വമായ പ്രവൃത്തിയല്ല. ഇപ്പോള്‍ ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ നേതൃത്വത്തില്‍ ഇരുന്ന സമയത്ത് എന്തായിരുന്നു അവസ്ഥ? തങ്ങളുടെ ഭാഗത്ത് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഹൈക്കമാൻഡ് പറയട്ടെയെന്നും പരിഹാരം കണ്ടെത്താമെന്നും സുധാകരൻ പറഞ്ഞു.
നേരത്തേ, കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സൻ പറഞ്ഞിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി ഹൈക്കമാന്‍ഡിന് മാത്രമേ കഴിയുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കെ സുധാകരന്‍. അതേസമയം, നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കേരളത്തിലെ കോണ്‍ഗ്രസില്‍ പതിവുള്ള കാര്യമാണെന്ന് കെ. മുരളീധരന്‍ എം പി പ്രതികരിച്ചു. നേരത്തേ കെ.കരുണാകരന് എതിരെ ആയിരുന്നു ആക്രമണം. അത് തുടരുകയാണ്. ആരെയും ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശെരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ പുതിയ ചേരിപ്പോര് തുടങ്ങിയത്. നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലാതാക്കാന്‍ രംഗത്തിറങ്ങിയ വി ഡി സതീശന്‍ മുതിര്‍ന്ന നേതാക്കളെ വകവയ്ക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ചു എന്നാണ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. അനുനയനീക്കത്തിന്റെ ഭാഗമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായി രമേശ് ചെന്നിത്തലയും എം എം ഹസനും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കെ പി സി സി നടപടികളില്‍ തൃപ്തിയില്ലെന്നും കെ സുധാകരന്റെ അനുനയത്തിനു വഴങ്ങാനാകില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു ചെന്നിത്തല.