തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ പരസ്‌പര വിശ്വാസം നഷ്‌ടപ്പെട്ടുവെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സൻ. പാര്‍ട്ടിയില്‍ ഐക്യം നഷ്ടപ്പെട്ടു. അതിന് കാരണക്കാര്‍ ആയവരുമായി ചര്‍ച്ച നടത്തിയിട്ട് യാതൊരു കാര്യമില്ല. ഈ പ്രശ്‌നം പരിഹരിക്കാനായി ഹൈക്കമാന്‍ഡിന് മാത്രമേ കഴിയുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് എന്നു പറയുന്നത് താരിഖ് അൻവർ അല്ല, പക്ഷേ താരിഖ് അൻവർ വിളിച്ചാലും ചർച്ചയ്ക്ക് പോകും. മതിയായ ചർച്ച നടത്തിയിരുന്നുവെങ്കിൽ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നു. ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക് പ്രധാനകാരണം ചർച്ച നടക്കാതെയുള്ള നാടകീയമായ പ്രഖ്യാപനമാണെന്നും ഹസ്സൻ കുറ്റപ്പെടുത്തി.
ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസില്‍ പുതിയ ചേരിപ്പോര് തുടങ്ങിയത്. നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നിരുന്നു. പാര്‍ട്ടിയില്‍ ഗ്രൂപ്പില്ലാതാക്കാന്‍ രംഗത്തിറങ്ങിയ വി ഡി സതീശന്‍ മുതിര്‍ന്ന നേതാക്കളെ വകവയ്ക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിച്ചു എന്നാണ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്. അനുനയനീക്കത്തിന്റെ ഭാഗമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനുമായി രമേശ് ചെന്നിത്തലയും എം എം ഹസനും നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കെ പി സി സി നടപടികളില്‍ തൃപ്തിയില്ലെന്നും കെ സുധാകരന്റെ അനുനയത്തിനു വഴങ്ങാനാകില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണു ചെന്നിത്തല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോൺഗ്രസിൽ കൂടിയാലോചനയില്ലെന്നു എ, ഐ നേതാക്കൾ പറയുന്നത് തന്നെക്കുറിച്ചാവില്ലെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. 80 ബ്ലോക്ക് പ്രസിഡന്റുമാരുടെ ലിസ്‌റ്റിൽ എല്ലാവരും ചേർന്ന് ഒറ്റപേരുപറഞ്ഞ 172പേരെയാണ് ആദ്യം വച്ചതെന്നും കൂടിയാലോചനയില്ലെന്ന് എന്തർഥത്തിലാണു പറഞ്ഞതെന്നു മനസ്സിലായില്ലെന്നും അദ്ദേഹം പറഞ്ഞു.