ന്യൂയോർക്ക്: രഹസ്യ രേഖകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന കേസിൽ യുഎസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കുറ്റപത്രം. ന്യൂക്ലിയര്‍ വിവരങ്ങളും മിലിട്ടറി പ്ലാനുകളും അടക്കമുള്ള അമേരിക്കയുടെ രഹസ്യ രേഖകള്‍ ട്രംപ് തന്‍റെ കുളിമുറിയിലും ഹാളിലും സൂക്ഷിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നൂറിലധികം രഹസ്യരേഖകൾ തെറ്റായി കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ട ഫെഡറൽ ഗ്രാൻഡ് ജൂറിയാണ് ട്രംപിനെതിരെ അന്വേഷണം നടത്തിയത്. ഇതോടെ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്ന ആദ്യ മുൻ പ്രസിഡന്റായി ട്രംപ്.
എഫ്ബിഐയില്‍ നിന്ന് രഹസ്യ രേഖകള്‍ ഒളിച്ച് വച്ചതിന് ട്രംപിന്‍റെ സഹായി വാള്‍ട്ട് നോട്ടയ്ക്ക് എതിരെയും കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇയാളാണ് വൈറ്റ് ഹൗസിൽ നിന്നുള്ള രഹസ്യരേഖകൾ ട്രംപിന്‍റെ ഫ്‌ളോറിഡയിലെ റിസോർട്ടിലേക്ക് ഒളിച്ച് കടത്തിയതെന്ന് 49 പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു. കുറ്റം നിഷേധിച്ച ട്രംപ് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മിയാമി ഫെഡറൽ കോടതിയിൽ ഹാജരാകാൻ തനിക്ക് സമൻസ് ലഭിച്ചതായി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുറ്റം തെളിയിക്കപ്പെട്ടാല്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ട് ജയിലില്‍ കിടക്കേണ്ടിവരുന്ന ആദ്യ പ്രസിഡന്റ് എന്ന അപഖ്യാതി ട്രംപിനു സ്വന്തമാകും. പ്രതിനിധി സഭയുടെ കുറ്റവിചാരണയ്ക്കു രണ്ടു തവണ വിധേയനാകേണ്ടിവന്ന ഒരേയൊരു യുഎസ് പ്രസിഡന്‍റ് എന്ന വിശേഷണവും നേരത്തെതന്നെ അദ്ദേഹത്തിനുണ്ട്.
കോടതിയില്‍ ട്രംപിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയും കുറ്റം വായിച്ചു കേള്‍പ്പിക്കുകയും ചെയ്യും. ട്രംപിന് കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. ക്രിമിനല്‍ കേസ് പ്രതികളെ കൈയാമം വയ്ക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന പതിവുമുണ്ട്.