ഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷണെതിരായ ലൈംഗീകാതിക്ര കേസില്‍ വഴിത്തിരിവ്. ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയ 17 വയസ്സുകാരിയായ ഗുസ്തി താരത്തിന്റെ പിതാവാണ് മൊഴി മാറ്റിയത്. ‘ദേഷ്യം കാരണമാണ്’ ഇങ്ങനെയൊരു പരാതി നൽകിയതെന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ അഞ്ചിന് ബ്രിജ് ഭൂഷണ്‍ ലൈംഗീകമായി ദുരുപയോഗം ചെയ്തിട്ടില്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'റെസ്ലിങ് ഫെഡറേഷന്‍ എന്‍റെ മകളോട് വിവേചനം കാണിച്ചതിലുള്ള ദേഷ്യമാണ് ഇത്തരം പരാതി ഉന്നയിച്ചത്. മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴി മാറ്റി നല്‍കിയിരുന്നു. ഈ പോരാട്ടത്തില്‍ ഞങ്ങള്‍ ഒറ്റക്കായിരുന്നു. ഗുസ്തി താരങ്ങളുടെ കൂട്ടായ്മപ്പോലും ആദ്യ സമയത്ത് ഒപ്പമുണ്ടായിരുന്നില്ല. മൊഴി മാറ്റി നല്‍കിയതിന് പിന്നില്‍ ഭയമോ സമ്മർദമോ ദുരാഗ്രഹമോ ഇല്ല. ഞങ്ങൾ കേസ് പിൻവലിച്ചിട്ടില്ല, മൊഴി മാറ്റുക മാത്രമാണു ചെയ്തത്' - ഗുസ്തി താരത്തിന്‍റെ പിതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
അതേസമയം, ബ്രിജ് ഭൂഷണിനെതിരായ സമരം ജൂൺ 15 വരെ താരങ്ങൾ നിറുത്തിവച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ ഗുസ്തി താരങ്ങളായ സാക്ഷി മാലിക്, ബജ്രംഗ് പുനിയ, എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം താത്കാലികമായി പിന്‍വലിക്കാന്‍ തീരുമാനമായത്.