ഈ വർഷത്തെ മെയ് ദിനം, തൊഴിലെടുക്കുന്നവർക്കും തെഴിൽദായകരായ ഉടമകൾക്കും ഒരു പോലെ ഇരുണ്ട അശുഭകാഴ്ചകൾക്കു നടുവിലാണ്. ലോകവ്യാപകമായി മനുഷ്യർ കോവിഡ്-19 ഭീതിയിലും മരണ വക്ത്രത്തിലും അകപ്പെട്ട സന്ദർഭത്തിൽ ലോക തൊഴിലാളി വർഗം തികച്ചും ആശങ്കയിലാണ്. വേലയും കൂലിയും വിനോദവും സ്തംഭിച്ചിരിക്കുന്ന അവസ്ഥയിലും മനുഷ്യർക്ക് നല്ല ഭാവി സ്വപ്നം കാണാൻ കഴിയണം. അടിമച്ചങ്ങലകൾ പൊട്ടിച്ചെറിയാൻ മനുഷ്യർക്ക് കഴിഞ്ഞത് ഏതു അന്ധകാരത്തിലും പ്രകാശ കിരണങ്ങൾ സ്വപ്നം കണ്ടത് കൊണ്ടാണ്. കൊറോണ വൈറസ് പോലെ മറ്റൊരു മഹാമാരിയും ലോകത്താകമാനം ഇത്രയും വേഗതയിൽ സംക്രമിച്ചിട്ടില്ല. മാത്രമല്ല രോഗ പകർച്ചയുടെ സ്വഭാവവും വിഭിന്നമാണ്. എല്ലാ മഹാമാരികളെയും പോലെ മനുഷ്യരെ നിരാശയിലേക്കും ആകുലതയിലേക്കും നയിക്കുന്നതാണ് ഈ കൊറോണ ദുരന്തവും.
നാഗരികതയുടെ ചരിത്ര രേഖകള്‍ നിഷ്ടൂരതയുടെ രേഖകൾ കൂടിയാണ് - വാൾട്ടർ ബെഞ്ചമിൻ
യുദ്ധങ്ങളും മഹാമാരികളും പ്രളയങ്ങളും ജനങ്ങളുടെ അറിവോ ഇച്ഛയോ കൂടാതെ സംഭവിക്കുന്ന പ്രതിഭാസങ്ങളാണ്. ഇവ മൂന്നും ഏറ്റവും അധികം ബാധിക്കുന്നതു സാധാരണ തൊഴിലാളികളെയാണ്. ഇന്ത്യയിൽ തന്നെ പ്രവാസ തൊഴിലാളികളാണ് ഏറ്റവും കഷ്ടത ഇപ്പോൾ അനുഭവിക്കുന്നത്. നമ്മുടെ നാഗരികതയുടെ എല്ലാ അടയാളങ്ങളും അദ്ധ്വാനിച്ചുണ്ടാക്കുന്ന അടിത്തട്ടിലെ മനുഷ്യർ ഈ ലോക്ക് ഡൗണിലും ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്. വാൾട്ടർ ബെഞ്ചമിൻ പറയുന്ന പോലെ എല്ലാ നാഗരികതയുടെ ചരിത്ര രേഖകളും നിഷ്ടൂരതയുടെ രേഖകൾ കൂടിയാണ്. കൊറോണക്കാലം നിഷ്ടൂരതകൾക്കു അവസരം വർധിപ്പിക്കുകയും ചെയ്യുന്നു. ലോകവ്യാപകമായി തൊഴിലാളികളെ പിരിച്ചുവിടുന്നു. ചൂഷണത്തിനും അഴിമതിക്കും തൊഴിലാളി വിരുദ്ധതക്കും മറയിടാൻ ലോക്ക് ഡൌൺ ഉപയോഗിക്കപ്പെടുന്നു.
ലാഭ യുക്തിയിൽ മാത്രം പ്രവർത്തിക്കുന്ന ചികിത്സ മനുഷ്യത്വമോ അനുകമ്പയോ അല്ല പ്രതിനിധാനം ചെയ്യുന്നതെന്ന് പാശ്ചാത്യ രാജ്യങ്ങളിലെ കൊറോണ മരണങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. മനുഷ്യർ മൗലികമായി തൊഴിലാളിയാണെന്നും, തൊഴിലാണ് നമ്മുടെ അസ്തിത്വത്തിന്റെ അടിസ്ഥാനമെന്നും, എല്ലാ തൊഴിലും ഉൽകൃഷ്ടവും തുല്യവുമാണെന്നും തിരിച്ചറിയാൻ ഈ ഇരുണ്ടതും ഏകാന്തവുമായ കൊറോണാകാല മെയ് ദിനം നമ്മെ ഓർമിപ്പിക്കുന്നു.
പേരറിയാത്ത ഒരു തൊഴിലാളിയുടെ കവിത ഇങ്ങിനെ,
ആയിരകണക്കിന് വര്ഷങ്ങളായി ഞങ്ങൾ നിങ്ങളെ തീറ്റുന്നു
എന്നാൽ ഇപ്പഴും ഞങ്ങളെ നിങ്ങൾ പട്ടിണിക്കിടുന്നു
നിങ്ങളുടെ സമ്പത്തിന്റെ ഒരംശമുണ്ടായിരുന്നെങ്കിൽ
ഞങ്ങൾ മരിക്കില്ലായിരുന്നു.
ഞങ്ങളുടെ പരമാവധി ഞങ്ങൾ നിങ്ങള്‍ക്ക് തന്നു
എന്നിട്ടും നിങ്ങൾ കല്ലുവെച്ച നുണ പറയുന്നു .
നിങ്ങളുടെ സമ്പത്തിന്റെ വില ഞങ്ങളുടെ ചോരയാണെങ്കിൽ
ദൈവമേ, ഞങ്ങൾ അതും നൽകിയിട്ടുണ്ട്.
Venugopalan K M
ആദ്യം "ചൈനീസ് വൈറസ്",പിന്നെ "തബ്‌ലീഗ് വൈറസ്","കോവിഡ് ജിഹാദ്"...ഇപ്പോൾ കുടിയേറ്റത്തൊഴിലാ ളിയെ പശുബെൽറ്റ്‌ലെ കിണ്ണം മുട്ടുകാർ ആയ ഹിന്ദു മധ്യവർഗ്ഗം "വൈറസ് ബോംബ്"എന്ന് വിളിക്കാൻ പഠിച്ചു. ഈ വർഗ്ഗം തലയിൽ ചുമന്നുനടക്കുന്ന വിദ് വേഷത്തിന്റെ വിഷം കോവിഡ് -19 നാട് നീങ്ങിയാലും ഇന്ത്യ ഒട്ടാകെ വിതരണം ചെയ്യപ്പെടാതിരിക്കാൻ ഒരേയൊരു മാർഗ്ഗം തൊഴിലാളിവർഗ്ഗഐക്യവും സാഹോദര്യവും പ്രതിരോധവും ആണ്.