ചെന്നൈ: തമിഴ്‌നാട്ടില്‍ ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രം പൂട്ടി റവന്യൂവകുപ്പ്. വില്ലുപുരം ജില്ലയിലെ ധര്‍മ്മരാജ ദ്രൗപതിയമ്മന്‍ ക്ഷേത്രമാണ് അടച്ചുപൂട്ടിയത്. പ്രദേശത്തെ വണ്ണിയാര്‍ സമുദായക്കാരും ദളിതരും തമ്മില്‍ ഏറെനാളായി ക്ഷേത്രപ്രവേശനം സംബന്ധിച്ച് നിലനിന്ന തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് ക്ഷേത്രം സീല്‍ ചെയ്ത് പൂട്ടാന്‍ വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണര്‍ ഉത്തരവിട്ടത്. ഗ്രാമത്തില്‍ അസാധാരണമായ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രത്തില്‍ ആരാധന നടത്തുന്നത് സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്നും പ്രശ്‌നപരിഹാരം കാണുന്നതുവരെ ഇരുവിഭാഗങ്ങളിലുളളവരും ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നും വില്ലുപുരം ജില്ലാ റവന്യൂ കമ്മീഷണര്‍ രവിചന്ദ്രന്‍ പറഞ്ഞു. പ്രദേശത്ത് സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ അഞ്ച് ജില്ലകളില്‍നിന്നായി രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏപ്രില്‍ ഏഴിന് ക്ഷേത്രത്തിലെത്തിയ ദളിത് വിഭാഗത്തില്‍പ്പെട്ടയാളെ വണ്ണിയാര്‍ വിഭാഗത്തില്‍പ്പെട്ടയാള്‍ ചോദ്യംചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. ക്ഷേത്രത്തില്‍ പ്രവേശിച്ചയാളെ മേല്‍ജാതിക്കാർ മര്‍ദ്ദിക്കുകയും ജാതീയമായ അധിക്ഷേപം നടത്തുകയും ചെയ്തു. തുടർന്ന് ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു. ഇതോടെയാണ് ദളിതരും വണ്ണിയാര്‍ സമുദായാംഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗങ്ങളും തമ്മിലുളള സംഘര്‍ഷം അവസാനിപ്പിക്കാനായി ജില്ലാ കളക്ടര്‍ വി പളനിയുടെയും ആര്‍ഡിഒ രവിചന്ദ്രന്റെയും നേതൃത്വത്തില്‍ ഏഴുതവണ ചര്‍ച്ചകള്‍ നടന്നെങ്കിലും സമവായത്തിലെത്തിയില്ല. ഇതോടെയാണ് ക്ഷേത്രം പൂട്ടാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചത്.