ഗുവാഹത്തി: നാഗാലാന്‍ഡില്‍ പട്ടിയിറച്ചി വില്‍പ്പന നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. പട്ടിയിറച്ചി വാണിജ്യാടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും റസ്റ്റോറന്റുകളില്‍ പാകംചെയ്ത് നല്‍കുന്നതും നിരോധിച്ച സര്‍ക്കാര്‍ ഉത്തരവാണ് ഗുവാഹത്തി ഹൈക്കോടതിയുടെ കൊഹിമ ബെഞ്ച് റദ്ദാക്കിയത്. പട്ടിയിറച്ചി നാഗാലാന്‍ഡിലെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണെന്നും പട്ടിയിറച്ചി വില്‍പ്പനയിലൂടെ വ്യാപാരികള്‍ക്ക് അവരുടെ ഉപജീവനമാര്‍ഗം കണ്ടെത്താന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ചീഫ് സെക്രട്ടറിക്ക് പട്ടിയിറച്ചി നിരോധിച്ച് ഉത്തരവിറക്കാനാവില്ലെന്നും ജസ്റ്റിസ് മാര്‍ലി വാന്‍കുങ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊഹിമ മുന്‍സിപ്പല്‍ കൗണ്‍സിലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരികളാണ് 2020 ജൂലൈ നാലിലെ നിരോധനത്തിനെതിരെ കോടതിയെ സമീപിച്ചത്. തുടര്‍ന്ന് നവംബറില്‍ കോടതി സർക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. 'പട്ടിയിറച്ചി സംസ്ഥാനത്തെ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമായ ഭക്ഷണമാണ്. പട്ടിയിറച്ചി വില്‍പ്പന വ്യാപാരികളുടെ ഉപജീവനമാര്‍ഗവുമാണ്. 2011-ലെ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് റെഗുലേഷനില്‍ മൃഗങ്ങള്‍ എന്നതിന്റെ നിര്‍വചനത്തിനുകീഴില്‍ നായ്ക്കളെന്ന് പരാമര്‍ശിച്ചിട്ടില്ല. നാഗാലാന്‍ഡിലെ ഗോത്രങ്ങള്‍ നായയെ ഭക്ഷിക്കുന്നത് നിരോധിക്കാന്‍ ഒരു കാരണവുമില്ല. പട്ടിയിറച്ചിക്ക് ഔഷധഗുണമുണ്ടെന്നാണ് അവരുടെ വിശ്വാസം'- ജസ്റ്റിസ് മാര്‍ലി വാന്‍കുങ് പറഞ്ഞു.