റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. പ്രസിഡന്റ് വ്ലാഡിമർ പുട്ടിനുമായുള്ള വീഡിയോ കോൺഫ്രൻസിൽ മിഷുസ്റ്റിൻ തന്നെയാണ് രോഗ വിവരം വെളിപ്പെടുത്തിയത്. താൻ ഐസൊലേഷനിൽ പോവുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. ഡപ്യൂട്ടി പ്രധാനമന്ത്രിക്ക് മിഷുസ്റ്റിൻ ചുമതലകൾ കൈമാറിയിട്ടുണ്ട്. ഐസൊലേഷനിൽ പോയാലും മിഷുസ്റ്റിന്റെ സേവനം രാജ്യത്തിന് ആവശ്യമുണ്ടെന്ന് പുട്ടിൻ പറഞ്ഞു. എവിടെ നിന്നാണ് മിഷുസ്റ്റിന് രോഗ ബാധയുണ്ടാതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിൽ മിഷുസ്റ്റിൻ പങ്കെടുത്തിരുന്നു. മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും യോഗത്തിൽ സംബന്ധിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളോടും നിരീക്ഷണത്തിൽ കഴിയാൻ ആവശ്യപ്പെട്ടേക്കും.
റഷ്യയിൽ കൊവിഡ് രോഗ ബാധ അതീവ ഗുരതരമായി തുടരുന്ന സാഹചര്യത്തിലാണ് പ്രധാമന്ത്രി രോഗ ബാധിതനാകുന്നത്. റഷ്യയിൽ ആകെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 7000 പേർക്കാണ് വൈറസ് ബാധ മൂലം റഷ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.