മെയ് ദിനം. ലോകത്തെമ്പാടും അധ്വാനിക്കുന്നവര്‍ക്ക് അവിസ്മരണീയ ദിനം. ദിവസം എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയ്ക്കാണ് മെയ്ദിനം ആചരിക്കുന്നത്. മനുഷ്യാധ്വാനം അജയ്യമാണെന്നും ഈ ലോകം അതിന്റേതാണെന്നും മെയ്ദിനം ലോകത്തെ ഓര്‍മിപ്പിക്കുന്നു.
'സര്‍വ്വരാജ്യ തൊഴിലാളികളെ വീട്ടിലിരിക്കുവിന്‍'
ഒട്ടുമിക്ക ലോകരാജ്യങ്ങളിലും ലോക്ക്ഡൌൺ തുടരുന്ന സാഹചര്യത്തിൽ തൊഴിലാളികളിൽ ഭൂരിഭാഗവും ജോലിയില്ലാതെ വീട്ടിൽ തന്നെയാണ്. അധ്വാനിച്ച് തൊഴിലെടുത്ത് ജീവിക്കുന്ന ജനത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ തൊഴിലാളി ദിനം വരുന്നതെന്ന സവിശേഷതയുമുണ്ട്.
അതുകൊണ്ട്, ഇത്തവണത്തെ പ്രധാന മെയ്ദിന മുദ്രാവാക്യം 'സര്‍വ്വരാജ്യ തൊഴിലാളികളെ വീട്ടിലിരിക്കുവിന്‍' എന്നതാണ്. 1890 മുതലാണ് മെയ് ഒന്ന് സാര്‍വദേശീയ തൊഴിലാളിദിനമായി ആചരിച്ചുതുടങ്ങിയത്. അന്നുതൊട്ടിന്നോളം ഭൂലോകം കടന്നുപോയിട്ടില്ലാത്ത ഒരു പ്രത്യേക സാഹചര്യത്തിലേക്കാണ് കൊവിഡ് നമ്മെ ഇത്തവണ കൊണ്ടെത്തിച്ചത്.
1886 മെയ് ഒന്നുമുതല്‍ നാലുവരെ അമേരിക്കന്‍ ഐക്യനാടുകളില്‍ പൊതുവെയും ചിക്കാഗോയില്‍ പ്രധാനമായും അരങ്ങേറിയ തൊഴിലാളിപ്രക്ഷോഭങ്ങളെ കുറിച്ച്, മെയ് നാലിന് ഹേ മാര്‍ക്കറ്റ് സ്‌ക്വയറില്‍ ഉണ്ടായ വെടിവെയ്പിനെകുറിച്ച്, 1866 ആഗസ്തില്‍ ജനീവയില്‍ നടന്ന ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെ ഐതിഹാസിക സമ്മേളനത്തെ കുറിച്ചോര്‍ത്ത് നമുക്ക് വീട്ടിലിരുന്ന് അഭിമാനിക്കാം. ഇങ്ങനെയൊരു അവസ്ഥയിലേക്കെങ്കിലും നമ്മെ എത്തിച്ച, ചോരയും നീരും പുതിയൊരു ലോകക്രമത്തിനായി സമര്‍പ്പിച്ച സര്‍വ്വരാജ്യ തൊഴിലാളികളെ കുറിച്ചോര്‍ക്കാം.