തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കാലവര്‍ഷം എത്തുമെന്ന് പ്രതീക്ഷ. ഇന്ന് എത്തുമെന്നായിരുന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. എന്നാല്‍ പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യൻ മഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിധ്യം മൂലം വീണ്ടും വൈകുകയായിരുന്നു. കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം ഉടന്‍ കേരളത്തിലെത്തും. അതുകൊണ്ടുതന്നെ അടുത്ത ദിവസങ്ങളില്‍ കനത്ത മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അഭിപ്രായം.
ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലവിലുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേർട്ട്. 24 മണിക്കൂറിൽ ഈ ജില്ലകളിൽ 6.45 സെന്റിമീറ്റർ മുതൽ 11.55 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 26ന് ശ്രീലങ്കൻ തീരത്ത് എത്തേണ്ട കാലവർഷം എത്തിയത് ഏഴ് ദിവസം വൈകി ജൂൺ രണ്ടിനായിരുന്നു. നിലവിൽ ലക്ഷദ്വീപ്, കോമോറിൻ തീരത്തായുള്ള കാലവർഷത്തിന് കേരളാതീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമാണ്. നിലവിലെ സാഹചര്യത്തിൽ ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിലായിരിക്കും.
അറബിക്കടലിൽ തിങ്കളാഴ്ചയോടെ ന്യൂനമർദ്ദം രൂപമെടുക്കാനിടയുണ്ട്. അതു കൂടുതൽ ശക്തമായ ചുഴലിക്കാറ്റായി മാറിയേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കൻ ജില്ലകളിലാണ് ഈ ദിവസങ്ങളിൽ മഴ കൂടുതൽ ലഭിക്കാൻ സാധ്യതയുള്ളത്. ഇടിമിന്നലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.