ബാംഗ്ലൂര്‍: ഗോവധ നിരോധന നിയമം മാറ്റനൊരുങ്ങി കര്‍ണാടക. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതിയാണ് സിദ്ദരാമയ്യ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നത്. പോത്തിനെ കശാപ്പ് ചെയ്യാമെങ്കിൽ പശുവിനെ എന്തുകൊണ്ട് ആയിക്കൂടായെന്നും കര്‍ണാടക മൃഗക്ഷേമ വകുപ്പ് മന്ത്രി കെ.വെങ്കിടേഷ് ചോദിച്ചു. കർഷകരുടെ വിശാലമായ താൽപര്യം പരിഗണിച്ച് നിയമത്തിൽ ഭേദഗതിയുണ്ടാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വയസായ കന്നുകാലികളെ പോറ്റാൻ കർഷകർ കഷ്ടപ്പെടുകയാണ്. പ്രായമാകുന്ന പശുക്കള്‍ ചത്തു പോകുമ്പോള്‍ അതിനെ കുഴിച്ചിടാന്‍ കര്‍ഷകര്‍ വളരെ പ്രയാസപ്പെടുകയാണ്. ഫാം ഹൗസിൽ പശു ചത്തപ്പോൾ ഇതേ പ്രശ്നം താനും അഭിമുഖീകരിച്ചിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
1964ലെ ഗോവധ നിരോധന നിയമത്തിൽ ഭേദഗതി വരുത്തി 2010ലും 2012ലും കർണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ് യെദിയൂരപ്പ രണ്ട് ബില്ലുകൾ കൊണ്ടു വന്നിരുന്നു. 1964ലെ ഉപാധികളോടെ കശാപ്പ് ചെയ്യാൻ അനുമതി നൽകിയിരുന്നു. എന്നാൽ, ഇതിൽ നിന്നും വിഭിന്നമായി കര്‍ശന ഉപാധികളോട് കൂടിയ നിയമമാണ് യെദിയൂരപ്പ കൊണ്ടു വന്നത്. പശുക്കളെയും കാളകളെയും വില്‍ക്കുന്നതും വാങ്ങുന്നതും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നതും നിയമം മൂലം നിരോധിച്ചിരുന്നു. ഇത് ലംഘിക്കുന്നവര്‍ക്ക് 5 മുതല്‍ 7 വര്‍ഷം വരെ തടവും 5ലക്ഷം രൂപ വരെ പിഴയും ഈടാക്കാന്‍ നിയമം അനുവദിക്കുന്നുണ്ട്.