തിരുവനന്തപുരം: സിനിമാ സംവിധായകൻ രാജസേനൻ ബിജെപി വിട്ട് സിപിഎമ്മിലേക്ക്. തിരുവനന്തപുരത്തെ എകെജി സെന്ററിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി അദ്ദേഹം ഇന്ന് ചർച്ച നടത്തി. ഇന്ന് തന്നെ സിപിഎം പ്രവേശനമുണ്ടാകുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ബിജെപി ടിക്കറ്റില്‍ മത്സരിച്ച രാജസേനൻ സംസ്ഥാന നേതൃത്വം അവഗണിച്ചെന്നാരോപിച്ചാണ് പാർട്ടി വിടുന്നത്. പഴയ സി.പി.എമ്മുകാരനാണെന്നും ബി.ജെ.പിയുമായി ആശയപരമായ വ്യത്യാസമുള്ളതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പിയിൽ പോയതോടെ സിനിമയിലെ സുഹൃത്തുക്കൾ തന്നിൽനിന്നും അകന്നു. ഇ ഡിയെ പേടിക്കാന്‍ തന്‍റെ കയ്യില്‍ അധികം പണമില്ല. കലാകാരൻ എന്ന നിലയിലും പാർട്ടി പ്രവർത്തകൻ എന്ന നിലയിലും തനിക്ക് ബിജെപിയില്‍ നിന്നും പരിഗണന കിട്ടിയില്ല. കലാകാരന്മാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്ന പാർട്ടി സിപിഎമ്മാണ്. ബിജെപിയുടെ അവഗണ താങ്ങാന്‍ കഴിയാത്തതുകൊണ്ടാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നത് - രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സംസ്ഥാന സമിതി അംഗമാണ് രാജസേനന്‍. 2016-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടി അംഗത്വം ഇന്ന് തന്നെ രാജിവെക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.