ബാംഗ്ലൂര്‍: കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിനെ നിയമിച്ചു. കാബിനറ്റ് റാങ്കോടുകൂടിയാണ് നിയമനം നല്‍കിയത്. സുനില്‍ കനഗോലുവിന്‍റെ നേതൃത്വത്തില്‍ തന്ത്രങ്ങള്‍ മേനഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് കര്‍ണാടകയില്‍ മിന്നുന്ന വിജയം നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചത്. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ കനഗോലുവിന്‍റെ നേതൃത്വത്തില്‍ സര്‍വ്വെ നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ണാടകയില്‍ കോണ്‍ഗ്രസിന്‍റെ വിജയത്തിനാവശ്യമായ പദ്ധതികള്‍ മെനയാന്‍ സുനില്‍ കനഗോലു ആരംഭിച്ചത്.
കഴിഞ്ഞ വർഷം മേയിലാണ് അന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷയായ സോണിയ ഗാന്ധി 'മിഷന്‍ 2024' എന്ന സുപ്രധാന ദൗത്യത്തിലേക്ക് സുനില്‍ കനഗോലുവിനെ നിയമിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, മുകുള്‍ വാസ്നിക്, ജയറാം രമേശ്, അജയ് മാക്കാന്‍ എന്നിവര്‍ക്ക് പുറമേ കെ സി വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തിലേക്കാണ് സുനില്‍ കനഗോലുവിനെ കൂടി ഉള്‍പ്പെടുത്തുന്നത്. ഇതിനുപിന്നാലെയാണ് സുനില്‍ കനഗോലു കോണ്‍ഗ്രസില്‍ അംഗത്വം എടുത്തത്.
തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിന്റെ ഇമേജ് ഉയർത്തുന്നതിനിടയാക്കിയ നമുക്കു നാമേ ക്യാംപെയ്ന്റെ പിന്നിലെ ബുദ്ധി കേന്ദ്രവും കനഗോലുവായിരുന്നു. 2014-ല്‍ നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചതിന് പിന്നിലെ പ്രധാന വ്യക്തിയാണ് സുനില്‍.