ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ പുതിയ പാര്‍ലമെന്‍റ് രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ ഏഴരക്ക് തുടങ്ങിയ പൂജ ചടങ്ങില്‍ നരേന്ദ്ര മോദിയും ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ലയും പങ്കെടുത്തു. സ്പീക്കറുടെ ഇരിപ്പിടത്തിന് മുകളിൽ ചെങ്കോൽ സ്ഥാപിച്ച പ്രധാനമന്ത്രി, വിളക്ക് കൊളുത്തിയാണ് പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പൂജാ ചടങ്ങുകളുടെയും മന്ത്രോച്ചാരണങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു ചെങ്കോൽ സ്ഥാപിക്കൽ ചടങ്ങ് നടന്നത്. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥന നടന്നു. ഇതോടെ ആദ്യഘട്ട ചടങ്ങുകൾ പൂർത്തിയായി.
2020 ലാണ് പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണം തുടങ്ങിയത്. 2022ൽ പ്രധാന കെട്ടിടത്തിന്‍റെ നിര്‍മ്മാണം പൂർത്തിയായി. 899 ദിവസങ്ങളാണ് നിർമ്മാണത്തിന് എടുത്തത്. 21 മീറ്റർ ഉയരമുള്ള കെട്ടിടത്തിന് നാല് നിലകളും ആറ് കവാടങ്ങളുമുണ്ട്. 1200 കോടി രൂപ ചെലവിലാണ് പാർലമെന്‍റ് കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയത്. ത്രികോണാകൃതിയിലാണ് മന്ദിരത്തിന്‍റെ രൂപകൽപന. രാജ്യസഭയിലും ലോക്സഭയിലുമായി 1224 എംപിമാരെയും ഉദ്യോഗസ്ഥരെയും ഉൾക്കൊള്ളാനാകും. ലോക്സഭാ ചേംബറിൽ 888 ഇരിപ്പിടങ്ങളും രാജ്യസഭാ ചേംബറിൽ 384 ഇരിപ്പിടങ്ങളുമാണുള്ളത്.
ഉദ്ഘാടനത്തിന്റെ പ്രധാന ചടങ്ങുകള്‍ ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ആരംഭിക്കുക. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പാര്‍ലമെന്‍റ് മന്ദിരം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കമുള്ള 21പ്രതിപക്ഷ പാര്‍ട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കില്ല.