ബാംഗ്ലൂര്‍: കര്‍ണാടകയില്‍ 24 മന്ത്രിമാര്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു. ഇതോടെ കര്‍ണാകട മന്ത്രിസഭയുടെ അംഗബലം 34 ആയി. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും 8 മന്ത്രിമാരും മേയ് 20ന് അധികാരമേറ്റിരുന്നു. ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നിന്നുള്ള ആറു പേരും വൊക്കലിഗ വിഭാഗത്തിൽനിന്നുള്ള നാലുപേരും ഇന്നു സത്യപ്രതിജ്ഞ ചെയ്തു. എസ്‌സി വിഭാഗത്തിൽനിന്ന് മൂന്ന്, എസ്‌ടി വിഭാഗത്തിൽനിന്ന് രണ്ട്, കുരുബ, രാജു, മറാത്ത, എഡിഗ, മോഗവീര എന്നീ പിന്നാക്ക വിഭാഗങ്ങളിൽനിന്നായി അഞ്ചുപേരും ഇന്നു സത്യപ്രതിജ്ഞ ചെയ്തു. ദിശേന് ഗുണ്ടു റാവുവിന്റെ സത്യപ്രതിജ്ഞയോടെ ബ്രാഹ്മണ വിഭാഗത്തിൽനിന്നും മന്ത്രിസഭാ പ്രാധിനിധ്യമുണ്ടായി.
മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രദേശ -ജാതി സമവാക്യങ്ങളെല്ലാം കണക്കിലെടുത്താണ് മന്ത്രിസഭയ്ക്ക് രൂപം നല്‍കിയത്. അതോടൊപ്പം, മുതിർന്ന എം.എൽ.എമാർക്കും തുടക്കക്കാർക്കും മന്ത്രിസഭയില്‍ അവസരം നൽകിയിട്ടുണ്ട്. സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി കെ സി വേണുഗോപാല്‍ എന്നിവരുമായി രണ്ട് ദിവസം നടത്തിയ ചര്‍ച്ചക്കൊടുവിലാണ് മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്.