ബാംഗ്ലൂര്‍: കര്‍ണാടക മന്ത്രിസഭ വികസനത്തിന്‍റെ ഭാഗമായി രണ്ടാംഘട്ട പട്ടികയില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സിദ്ദരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മുഖ്യമന്ത്രി സ്ഥാനങ്ങള്‍ക്ക് വേണ്ടി അവകാശവാദങ്ങള്‍ തുടരുന്നതിനിടയിലാണ് രണ്ടാം ഘട്ട പട്ടികയില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാവുക. കോൺഗ്രസ് ദേശീയ നേതൃത്വവുമായി ചർച്ച നടത്തിയ ഇരുവരും തങ്ങൾക്കൊപ്പമുള്ളവർക്ക് മന്ത്രിസ്ഥാനം ഉറപ്പാക്കാനുള്ള തീവ്രപരിശ്രമത്തിലാണ്. ഇതിനിടയില്‍ മന്ത്രി സ്ഥാനത്തേക്ക് 8 പേരുടെ പേരുകള്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സിദ്ദരാമയ്യ, ഡി കെ ശിവകുമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. വകുപ്പുകളുടെ കാര്യത്തില്‍ ഞായറാഴ്ച്ചയോടെ അന്തിമ തീരുമാനമാകും. ആഭ്യന്തരം, ജലസേചനം, ഊർജം എന്നിവ ശിവകുമാർ ആവശ്യപ്പെട്ടതായാണ് സൂചന. ബി.കെ.ഹരിപ്രസാദ്, ലക്ഷ്മി ഹെബ്ബാൾക്കർ, മലയാളിയായ എൻ.എ.ഹാരിസ് എന്നിവരെ മന്ത്രിമാരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ശനിയാഴ്ച രാവിലെ 11.45ന് ബംഗളൂരുവിൽ രാജ്ഭവനിൽ ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.