ഡല്‍ഹി: അം ആദ്മി നേതാവും ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്‍ ആശുപത്രിയിലായതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പൊതുജനങ്ങൾക്ക് നല്ല ചികിത്സയും നല്ല ആരോഗ്യവും നൽകാൻ രാപ്പകൽ അധ്വാനിച്ച വ്യക്തിയാണ് സത്യേന്ദര്‍ ജെയിന്‍, ഇന്ന് ആ നല്ല മനുഷ്യനെ ഏകാധിപതി കൊല്ലാന്‍ ശ്രമിക്കുകയാണ്. തന്നെ എതിര്‍ക്കുന്ന എല്ലാവരെയും ഇല്ലാതാക്കാനാണ് ആ സ്വേച്ഛാധിപതി ആഗ്രഹിക്കുന്നതെന്നും കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ദൈവം ഇതൊക്കെ കാണുന്നുണ്ട്. അവൻ എല്ലാവരോടും നീതി പുലർത്തും. സത്യേന്ദ്ര ജെയിന്‍ വേഗം സുഖം പ്രാപിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഈ പ്രതികൂല സാഹചര്യങ്ങളെ ചെറുക്കാനുള്ള ശക്തി ദൈവം അദ്ദേഹത്തിന് നല്‍കട്ടെയെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സത്യേന്ദ്ര ജെയിന്‍ ഇന്ന് രാവിലെയാണ് തീഹാര്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എ എ പി നേതാക്കള്‍ അറിയിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഏഴാം നമ്പര്‍ സെല്ലില്‍ കഴിഞ്ഞിരുന്ന ജെയിന്‍ വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് സെല്ലില്‍ തളര്‍ന്നുവീണതെന്ന് ജയില്‍ മേധാവി പറഞ്ഞു. ജയിനിന് നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.