തദ്ദേശ വാർഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വേണ്ടെന്ന് വെച്ചുള്ള ഓർഡിനൻസിന് ഗവർണറുടെ അംഗീകാരം. മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. തദ്ദേശ സ്ഥാപനങ്ങളിൽ ഒരോ വാർഡുകൾ വർദ്ധിപ്പിക്കാനുള്ള നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള ഓർഡിനൻസിനാണ് ഗവർണർ അംഗീകാരം നൽകിയത്. വാർഡ് പുനർവിഭജന കമ്മിറ്റി യോഗം ചേര്‍ന്ന് ഇതിനായി മാര്‍ഗ്ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു. കൊവിഡിനെ തുടർന്ന് വാർഡ് വിഭജനം സാധ്യമായില്ല. വാർഡ് വിഭജനം നടത്തി തദ്ദേശ സ്വയം ഭരണസ്ഥാനപനങ്ങളിലേക്കുള്ള തെരഞ്ഞുടുപ്പ് നടത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് എടുത്തതോടെയാണ് ഓർഡിനൻസ് കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്. നിലവിലുള്ള വാർഡുകളുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. നവംബർ 12-ന് മുമ്പ് തദ്ദേശ സ്ഥാപനങ്ങളിൽ പുതിയ ഭരണ സമിതി ചുമതലയേൽക്കണം. പഴയ വോട്ടർപ്പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിനും ഗവർണർ അംഗീകാരം നൽകി. കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചത്. സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസമായാണ് മാറ്റിവെക്കുക. എപ്പിഡമിക്ക് ആൻ പബ്ലിക്ക് ഹെൽത്ത് എമർജൻസി ആക്ട് പ്രകാരമാണ് ഓർഡിനൻസ് ഇറക്കിയത്. ഈ ആക്റ്റ് പ്രകാരം അടിയന്തര സാഹചര്യത്തിൽ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം മാറ്റിവെക്കാനാകും. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ഓർഡിനൻസ് കൊണ്ടുവന്നത്. ശമ്പളം മാറ്റിവെക്കുന്നതിനെതിരെ പ്രതിപക്ഷ സർവീസ് സംഘടനകളാണ് ഹൈക്കോടതിയിൽ നിന്ന് സ്റ്റേ സമ്പാദിച്ചത്.
ഓർഡിനൻസ് പ്രകാരം സർക്കാർ ജീവനക്കാരുടെ 6 ദിവസത്തെ ശമ്പളം 5 മാസത്തേക്കാണ് മാറ്റിവെക്കുക കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് പണം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നത്. മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആഭ്യന്തര വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും ജീവനക്കാർക്കും ഇളവില്ല. 20000 രൂപയിൽ കുറവ് ശമ്പളമുള്ളവരുടെ ശമ്പളം മാറ്റിവെക്കില്ല. പാർട്ട് ടൈം ജീവനക്കാരുടെ ശമ്പളത്തിൽ കുറവുണ്ടാകില്ല.