കൊറോണ വൈറസ് മഹാമാരിമൂലം ലോക്ക് ഡൗണിലായ രാജ്യത്തെ ലക്ഷോപലക്ഷം പട്ടിണിപ്പാവങ്ങളെ സഹായിക്കാന്‍ കുറഞ്ഞത് 65,000 കോടി രൂപയെങ്കിലും ആവശ്യമായി വരുമെന്ന് സാമ്പത്തിക വിദഗ്ധൻ രഘുറാം രാജൻ. രാഹുല്‍ഗാന്ധിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ദീർഘകാലത്തെ ലോക്ക് ഡൗണ്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒട്ടും ശുഭകരമാകില്ലെന്നും രഘുറാം രാജൻ കൂട്ടിച്ചേര്‍ത്തു.
'അനന്തമായി ലോക്ക് ഡൗണ്‍ നടപ്പാകാന്‍ എളുപ്പമാണ്. എന്നാല്‍, സമർത്ഥമായി അതവസാനിപ്പിക്കുന്നതിലാണ് നാം മിടുക്ക് കാണിക്കേണ്ടത്. രാജ്യത്തെ ജനങ്ങളെ ഇങ്ങനെ കൂടുതൽ കാലം തീറ്റിപ്പോറ്റാനുള്ള കഴിവൊന്നും ഇന്ത്യക്കില്ല. അതിനാല്‍ അളന്നു മുറിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിലാണ് നമ്മുടെ വൈഭവം കാണിക്കേണ്ടത്' എന്ന് രഘുറാം രാജൻ പറഞ്ഞു.
കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല സംസാരത്തിന്‍റെ രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ലോക്ക് ഡൗണാനന്തര ഇന്ത്യ എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ച് അഭിപ്രായം സ്വരൂപിക്കുന്നതിനായി വിവിധ മേഖലകളിലുള്ള പ്രധാന വ്യക്തികളുമായി രാഹുല്‍ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് നടത്തിവരുന്നുണ്ട്. അദ്ദേഹം പാര്‍ട്ടീ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും സജീവമാകുന്നു എന്ന സൂചനയാണ് അതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.