ഡല്‍ഹി: എ എ പി നേതാവും ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രിയുമായ സത്യേന്ദ്ര ജെയിന്‍ തീഹാര്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് അദ്ദേഹത്തെ ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എ എ പി നേതാക്കള്‍ അറിയിച്ചു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ജെയിനിനെ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഏഴാം നമ്പര്‍ സെല്ലില്‍ കഴിഞ്ഞിരുന്ന ജെയിന്‍ വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് സെല്ലില്‍ തളര്‍ന്നുവീണതെന്ന് ജയില്‍ മേധാവി പറഞ്ഞു. ജയിനിന് നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ജയിനിനെ അറസ്റ്റ് ചെയ്തത്. ജയിലില്‍ അദ്ദേഹത്തിന്‍റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി എ എ പി നേതാക്കള്‍ ആരോപിച്ചു. സത്യേന്ദ്ര ജെയിന്‍ ആശുപത്രി വരാന്തയിലെ കേസേരയില്‍ ഇരിക്കുന്നതിന്‍റെ ചിത്രം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. 'സത്യേന്ദർ ജെയിന്‍റെ ആരോഗ്യത്തിന് വേണ്ടി ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ബി.ജെ.പി സർക്കാരിന്റെ ഈ ധാർഷ്ട്യവും അടിച്ചമർത്തലും ഡൽഹിയിലെയും രാജ്യത്തെയും ജനങ്ങൾ നന്നായി വീക്ഷിക്കുന്നുണ്ട്. ഈ അക്രമികളോട് ദൈവം ഒരിക്കലും പൊറുക്കില്ല. ഈ സമരത്തിൽ പൊതുസമൂഹം നമ്മോടൊപ്പമുണ്ട്. ഞങ്ങൾ സർദാർ ഭഗത് സിംഗിന്റെ ശിഷ്യന്മാരാണ്. അടിച്ചമർത്തലിനും അനീതിക്കും സ്വേച്ഛാധിപത്യത്തിനുമെതിരായ നമ്മുടെ പോരാട്ടം തുടരും'- കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
കള്ളപ്പണം വെളിപ്പിക്കല്‍ കേസിലാണ് സത്യേന്ദർ ജെയിനിനെ അറസ്റ്റ് ചെയ്തത്. ജൂൺ ഏഴിന് സത്യേന്ദർ ജെയിനിന്റെയും ഭാര്യ പൂനം ജെയിനിന്റെയും വീടുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു. അതിനിടെ സത്യേന്ദർ ജെയിനിന്റെ സ്വത്ത് വകകളും ഇ ഡി കണ്ടുകെട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സത്യേന്ദർ ജെയിന് വേണ്ടി കോടതിയില്‍ ഹാജരായത്.