ഇംഫാൽ: മണിപ്പൂരിൽ സംഘർഷാവസ്ഥ തുടരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പകലും പലയിടങ്ങളിലായി അക്രമങ്ങള്‍ അരങ്ങേറി. മെയ് 3-ന് പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ സൈന്യത്തെ ഇറക്കിയിട്ടും ഫലമുണ്ടാകുന്നില്ല. ഇംഫാലിൽ ഇന്നലെയും നിരവധി വീടുകള്‍ അഗ്നിക്കിരയാക്കി. മെയ്‌തി–കുകി വിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു. മെയ്‌തി വിഭാഗം ന്യൂനപക്ഷമായ മേഖലകളില്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചു. ന്യൂ ചെക്കോണ്‍ മേഖലയില്‍ ഭൂരിഭാഗം കടകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചത്തെ അക്രമസംഭവങ്ങള്‍ക്കുശേഷം മണിപ്പൂർ ശാന്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണം.
മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ന്യൂ ചെക്കോണില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതാണ് വീണ്ടും കലാപസമാനമായ സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നാണ് വിവരം. ഇതിന് മറുപടിയായി മറുവിഭാഗം ആളൊഴിഞ്ഞ വീടുകള്‍ക്ക് വ്യാപകമായി തീയിട്ടു. ഒരു പള്ളിക്കും തീയിട്ടു. ഇതോടെ സംഘര്‍ഷം ഇന്നലെ വൈകുന്നേരം തലസ്ഥാനമായ ഇംഫാലിന് പുറത്തേക്ക് വ്യാപിക്കുകയായിരുന്നു. ആളുകള്‍ സംയമനം പാലിക്കണമെന്നും ചിലര്‍ മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നതായും മുഖ്യമന്ത്രി എന്‍. ബീരേന്‍ സിങ് പറഞ്ഞു. സംസ്ഥാനത്ത് കര്‍ഫ്യൂവില്‍ വരുത്തിയിരുന്ന ഇളവുകള്‍ ഉടന്‍ പുനഃസ്ഥാപിക്കില്ല. മൊബൈല്‍-ഇന്റര്‍നെറ്റ് വിലക്ക് വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഭൂരിപക്ഷമായ മെയ്‌തി വിഭാഗത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ബിജെപിയുടെ പ്രീണന നീക്കത്തിനെതിരെ ഗോത്ര വിഭാഗമായ കുക്കികൾ രംഗത്ത് വന്നതിനെത്തുടർന്നാണ് മണിപ്പൂരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ക്രമസമാധാനനില പൂർവസ്ഥിതിയിൽ ആക്കണമെന്ന് സുപ്രീംകോടതി സർക്കാരിനോട് നിര്‍ദേശിച്ചിരുന്നു.